പാലക്കാട് രാഷ്ട്രീയ കൊലപാതകപാരമ്പര , നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടി

മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന യാക്കര, മണപ്പുള്ളിക്കാവ്, കൽമണ്ഡപം, വിക്ടോറിയ കോളജ്, ചക്കാന്തറ തുടങ്ങി പ്രധാന കവലകളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖര‍ണം നടത്തുന്നുണ്ട്.

0

പാലക്കാട്| 24 മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ജില്ലയിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്

മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന യാക്കര, മണപ്പുള്ളിക്കാവ്, കൽമണ്ഡപം, വിക്ടോറിയ കോളജ്, ചക്കാന്തറ തുടങ്ങി പ്രധാന കവലകളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖര‍ണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കി. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് പൊലീസിന്‍റെ സഹായവും ഉറപ്പുവരുത്തി. 90 പൊലീസുകാരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്.

അതേസമയം സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്നും അവർ കേരളത്തിൽ തന്നെയുണ്ടെന്ന് പറയുമ്പോഴും അതിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാൽ മാത്രമേ മറ്റു പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താൻ കഴിയൂ. കുറെയേറെപ്പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് മുന്നോട്ടു പോകാൻ അന്വേഷണ സംഘത്തിനായിട്ടില്ല.

You might also like

-