ലാവലിന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കും
അടുത്തവര്‍ഷം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.വീണ്ടും കോടതിയെ സമീപിച്ചിട്ടുള്ളത്
ഡൽഹി :ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് അന്തിമവാദത്തിനുള്ള തീയതി കോടതി നിശ്ചയിക്കുമോയെന്നാണ് അറിയാനുള്ളത്. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേള്‍ക്കുക.രണ്ട് ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.
ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഇതുവരെ കാര്യമായ താല്‍പര്യം സി.ബി.ഐ കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസിന്‍റെ പ്രധാന്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചത് നിയമ–രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അടുത്തവര്‍ഷം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.വീണ്ടും കോടതിയെ സമീപിച്ചിട്ടുള്ളത് .
സി.ബി.ഐയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അന്തിമ വാദത്തിനുള്ള തീയതി കോടതി ഇന്ന് നിശ്ചയിച്ചേക്കും. സാധാരണ നിലയില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത് വരെ ഹര്‍ജികളില്‍ വാദം കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ആര്‍.ശിവദാസന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.