ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹ‍സനും സുപ്രീംകോടതിയിൽ

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം

0

കൊച്ചി: ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എസ് ആർ ഒ ഗൂഡാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കളളക്കേസിൽ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയ സുപ്രീംകോടതി ഉത്തരവിന് തുടർച്ചയായിട്ടാണ് ഇരുവരുടേയും നീക്കം. മൂന്നരവർഷത്തോളം വിചാരണപോലും ഇല്ലാതെ ജയിൽക്കിടന്നെന്നും തുടർന്നുളള സ്വൈര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹ‍ർജിയിലുളളത്. മാലി ചാരവനിതകളെന്ന് മുദ്രകുത്തി കളളക്കേസിൽ ജയിലിലടയ്ക്കപ്പെട്ട തങ്ങൾക്ക് അ‍ർഹമായ നഷ്ടപരിഹാരം വേണം. സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് രണ്ട് കോടി രൂപ വീതം ഈടാക്കി തങ്ങൾക്ക് നൽകണം. തങ്ങളെയും ഐ എസ് ആർ ഒ ശാസ്ത്രജ്ഞരേയും ചാരക്കേസിൽ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥർ കോടികൾ സമ്പാദിച്ചതു സംബന്ധിച്ചുകൂടി അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്പെക്ടർ എസ് വിജയന്‍റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമെന്നും തന്നോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ പ്രത്യേകം കേസെടുത്ത് അന്വേഷിക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ സിബിഐയുടെ പക്കലുളള ഐഎസ് ആർ ഒ ഗൂഡാലോചനക്കസിൽ പ്രതികൾക്കോ സാക്ഷികൾക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാനാണ് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ മാലി വനിത ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴിയെടുത്തത്.

സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയ ഹസ്സന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ രണ്ടു മൊഴികള്‍ അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്. ഗൂഢാലോചനക്കേസില്‍ ഇരുവരുടെയും മൊഴി നേരിട്ടാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ നേരിട്ട് രേഖപ്പെടുത്തുന്നതില്‍ സാങ്കേതികമായ തടസ്സങ്ങളുണ്ട്. അതിനാലാണ് ഫൗസിയ ഹസ്സന്റെ മൊഴി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം രേഖപ്പെടുത്തിയത്.

ഇതിനൊപ്പം സിബിഐ സംഘം ബെംഗളൂരുവിലെത്തി അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ടി. ചന്ദ്രശേഖറിന്റെയും എസ്.കെ. ശര്‍മയുടെയും ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചന്ദ്രശേഖറിന്റെ ഭാര്യയുടെയും ശര്‍മയുടെ മകളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. ചന്ദ്രശേഖറും ശര്‍മയും മരിച്ചു പോയതിനിലാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴികള്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നിര്‍ണായകമാണ്.

13 ഉദ്യോഗസ്ഥരാണ് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇതിനെതിരെ സി.ബി.ഐ. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മറിയം റഷീദയുടെ മൊഴികൂടി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ ആയിവേണോ അതോ നേരിട്ടു വേണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

You might also like

-