പിറവം പള്ളി തർക്കം സംഘര്ഷാവസ്ഥയിയിലേക്ക് ; പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം ഇന്നും തുടരും

കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

0

പിറവം :സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം ഇന്നും തുടരും. മെത്രാപ്പോലീത്തമാരുടെ നേത്യത്വത്തിൽ ഇരുവിഭാഗത്തെയും വിശ്വാസികൾ പള്ളിക്കുള്ളിലും പുറത്തുമായി നിലയുറപ്പിക്കുകയാണ്.

പള്ളിക്ക് മുന്നിലെ പ്രധാന കവാടം യാക്കോബായ വിശ്വാസികൾ താഴിട്ട് പൂട്ടിയിരുന്നു. യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും വൈദികരും നൂറുകണക്കിന് വിശ്വാസികളും പള്ളിക്കുള്ളിലുണ്ട്. മറ്റു മെത്രാപ്പോലീത്തമാരോടും വിശ്വാസികളോടും പള്ളിയിലെത്താൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർ രാത്രി തന്നെ സ്ഥലത്തെത്തി. പള്ളി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം.യാക്കോബായ സഭയിലെ വൈദികരുൾപ്പടെ അറുപത്തിയേഴ് പേർക്ക് പിറവം പള്ളി പരിസരത്ത് പ്രവേശിക്കുന്നതിന് ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിധി നടപ്പാക്കാനുള്ള കാര്യങ്ങൾ പൊലീസ്, ജില്ലാ ഭരണകൂടവുമായി ആലോചിക്കുന്നുണ്ട്.

പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഓർത്തഡോക്സ് വിഭാഗം പിറവം പള്ളിയിൽ പ്രവേശിക്കാനുള്ള നീക്കം ഉപേക്ഷിച്ച് തിരികെ പോകണം എന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴ അരമനക്ക് മുന്നിൽ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.പൊലീസ് തടഞ്ഞതോടെ ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേ സമയം കോതമംഗലം ചെറിയപള്ളിയിൽ ബലം പ്രയോഗിച്ച് സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ വിശ്വാസികൾക്ക് ജീവഹാനിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചു. സെപ്തംബർ 19ന് വൈകുന്നേരം പള്ളിയിൽ നിന്ന് തിരുശേഷിപ്പ് കടത്തിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും കോതമംഗലം സി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

You might also like

-