കൊറോണ വൈറസിന്‍റെ ഉത്ഭവം ,ചൈന പറഞ്ഞതെല്ലാം നുണയെന്ന് പഠന റിപ്പോർട്ട് 

ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

0

ബോസ്റ്റണ്‍:കൊറോണ വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കൊറോണ വൈറസ് കോവിഡ്‌ -19ന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിലുള്ള ആരോപണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്ന അവസരത്തില്‍ മറ്റൊരു സൂചന കൂടി പുറത്തു വരുന്നു.

ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിനു മാസങ്ങള്‍ക്കുമുന്‍പേ കോവിഡ്-19നു സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്‌ന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി. കോവിഡിന് കാരണമാകുന്ന വൈറസ് വുഹാനില്‍ അന്നുതൊട്ടേയുണ്ടായിരുന്നുവെന്ന അനുമാനമാണ് പുതിയ പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.

ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി കൊറോണ വൈറസ് കോവിഡ്‌ -19 കണ്ടെത്തിയത് എന്നായിരുന്നു ചൈന ഇതുവരെ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങള്‍ മറ്റൊന്നാണ് സൂചിപ്പിക്കുന്നത്.

ചൈനയില്‍ കൊറോണ വൈറസിന്‍റെ ഉത്ഭവത്തിലും ദുരൂഹതയുണ്ട് എന്നാണ് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കൊറോണ പൊട്ടിപുറപ്പെട്ടത് ഡിസംബറിലാണ് എന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍, 2019 ഓഗസ്റ്റില്‍ ചൈനയിലെ വുഹാനിലുള്ള ആശുപത്രികള്‍ക്കുമുന്നില്‍ വലിയ തോതില്‍ ഗതാഗതമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

‘വുഹാനിലെ പ്രധാനപ്പെട്ട അഞ്ച് ആശുപത്രികള്‍ക്കുമുന്നിലാണ് ഉയര്‍ന്ന തോതിലുള്ള ഗതാഗതം കാണാനിടയായത്‌. ഒക്ടോബറില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സാമൂഹികപരമായി എന്തോ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നു ഇതില്‍നിന്നു വ്യക്തമാണ്. സാഹചര്യത്തെളിവുകള്‍ അത്യാവശ്യമാണെങ്കിലും കോവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യാത്മകതയില്‍ പുതിയ വെളിച്ചം വീശുന്നതാണ് ആ റിപ്പോര്‍ട്ട്’ ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്ന്‍ പറയുന്നു.

സ്വകാര്യ ഉപഗ്രഹങ്ങളില്‍നിന്നുള്ളവയുള്‍പ്പെടെ 350 ചിത്രങ്ങളില്‍നിന്നാണു ഗവേഷകസംഘം ഈ അനുമാനത്തിലെത്തിയത്. കൃത്യമായി പഠനവിധേയമാക്കിയത് 108 ചിത്രങ്ങളും. തെളിമയാര്‍ന്ന ഈ ചിത്രങ്ങള്‍ ഉച്ചസമയത്തേതാണെന്നും ഇതിനാല്‍ത്തന്നെ കാറുകള്‍ കൃത്യമായി എണ്ണാന്‍ കഴിഞ്ഞെന്നും ബ്രൗണ്‍സ്റ്റെയ്ന്‍ പറയുന്നു.

You might also like

-