ജാമ്യം തള്ളി എം ശിവശങ്കർ എൻഫോഴ്‌മെന്റ് കസ്റ്റഡിയിൽ

ശിവശങ്കർ ചികിത്സയിലായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

0

സ്വര്‍ണക്കടത്തിൽ എം.ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. തള്ളിയത് ഇ.ഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ്. ശിവശങ്കറിന്‍റെ അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു എൻഫോഴ്സ്മെന്‍റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിരുന്നു. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻ‌കൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ അറിയിച്ചിരുന്നു.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റഡിയിൽ. എൻ‌‍ഫോഴ്സ്മെന്റാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.ശിവശങ്കർ ചികിത്സയിലായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യഹർജികൾ തള്ളിയതിന് തൊട്ടുപിന്നാലെ ഉദ്യോ​ഗസ്ഥർ ആശുപത്രിയിലെത്തി സമൻസ് കൈമാറുകയും ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

You might also like

-