വീണക്കും വിജയനും തിരിച്ചടി ,അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്

0

ബെംഗളൂരു |എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടതിയിൽ തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഒറ്റ വരി വിധിയാണ് പുറപ്പെടുവിച്ചത്. ‘ഹർജി തള്ളുന്നു, നാളെ രാവിലെ 10.30ന് വിശദമായ വിധിപ്പകർപ്പ് നൽകാം’ എന്നാണ് കോടതി പറഞ്ഞത്.

കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്.
കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്‌സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്‌ഐഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്എഫ്‌ഐഒ അന്വേഷണം അനിവാര്യം. രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്എഫ്‌ഐഒ അന്വേഷണം ആനുപാതികമല്ലെന്നുമായിരുന്നു എക്‌സാലോജികിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.

എക്സാലോജിക് – സിഎംആർഎൽ ഇടപാടിലാണ് എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചു. എന്നിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം. എസ്എഫ്ഐഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്സാലോജികിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്‍റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായാണ് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കിയത്. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സിഎംആർഎൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറിയെന്ന് ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിൽ 1.72 കോടി രൂപ വീണ വിജയന്‍റെ എക്സാലോജിക്കിന് ഒരു സേവനവും നൽകാതെ നൽകിയതിനും തെളിവുണ്ട്.
അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും എക്‌സാലോജിക്ക് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം. നാ​ഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല വിധി പറഞ്ഞത്. വീണയ്ക്ക് എതിരെ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി വന്ന പശ്ചാത്തലത്തിൽ സിപിഐഎമ്മിന് പ്രതിരോധത്തിലേക്ക് പോകേണ്ടി വരുമെന്നാണ് വിലയിരുത്തൽ

You might also like

-