ഇടുക്കി ഡാം ഇന്ന് തുറക്കും 11 ഡാമുകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

0

ചെറുതോണി :ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകൾ 35 സെ.മീ ആണ് ഉയർത്തുക. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. യാതൊരു ആശങ്കയും വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു. 11 ഡാമുകളില്‍ ഇന്ന് റെഡ് അലര്‍ട്ടുണ്ട്. മൂന്ന് വർഷത്തിന് ശേഷം വീണ്ടും തുറക്കുകയാണ് ഇടുക്കി അണക്കെട്ട്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകൾ. അവയിൽ മധ്യത്തിലെ മൂന്ന് ഷട്ടറുകളാണ് 11 മണിക്ക് തുറക്കുക. ഒരു സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം  പുറത്തെത്തും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം. ഏറ്റവുമധികം ക്യാമ്പുകൾ ഇടുക്കി വില്ലേജിലാണ്. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യു വകുപ്പുകൾ ഏത് സാഹചര്യവും നേരിടാൻ തയ്യാർ. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണം. ഡാം തുറന്നാലുണ്ടാകുന്ന കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകർത്തൽ, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. മാധ്യമങ്ങൾക്കും നിശ്ചിത സ്ഥാനത്ത് നിന്നാണ് വാർത്താ സംപ്രേഷണത്തിന് അനുമതി.

നദികളുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശമുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി ടൗണിലാണ്. കഴിഞ്ഞ തവണത്തെ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.

You might also like

-