നവ കേരള സദസ്സി ന് ജില്ലാ കളക്ടർമാരെ ഉപയോഗിച്ച് പണം പിരിക്കുന്നതും സ്പോൺസർമാരെ കണ്ടെത്തുന്നതും ഹൈക്കോടതി സ്റ്റേ ചെയ്തു

പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി. എന്നാൽ പണം കണ്ടെത്താനുള്ള ഉത്തരവ് പൂർണമായും സ്റ്റേ ചെയ്തിട്ടില്ല. നവ കേരള സദസിൽ ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഹർജിയിൽ ആവശ്യമുണ്ടായിരുന്നു

0

കൊച്ചി | നവ കേരള സദസ്സി ന് ജില്ലാ കളക്ടർമാരെ ഉപയോഗിച്ച് പണം പിരിക്കുന്നതും സ്പോൺസർമാരെ കണ്ടെത്തുന്നതും ഹൈക്കോടതി സ്റ്റേ ചെയ്തു. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ്ഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി ജോലിമോൻ കല്ലായി  നൽകിയ ഹർജിയിലാണ് കോടതി നടപടി. എന്നാൽ പണം കണ്ടെത്താനുള്ള ഉത്തരവ് പൂർണമായും സ്റ്റേ ചെയ്തിട്ടില്ല. നവ കേരള സദസിൽ ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിടാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല.
അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സർക്കാർ ജീവനക്കാരും നവകേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം.

ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്കാണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഹർജിക്കാരൻ വേണ്ടി അഡ്വ : ജോണി കെ ജോർജ്ജ് ഹാജരായി

You might also like

-