മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും
അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാൽ ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും
![Gujarat High Court to hear Rahul Gandhi's appeal in defamation case on Modi reference](https://indiavisionmedia.com/wp-content/uploads/2023/04/rahul.jpg)
ഡൽഹി | മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക. രാഹുലിന്‍റെ അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിന്മാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീൽ എത്തിയത്.
അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാൽ ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീൽ നൽകിയത്. എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.
2019 ല്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. സൂറത്ത് കോടതിയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ‘മോദി’ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സൂറത്ത് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രമേ ഒരാള്‍ക്ക് എംപിയായി തുടരാനാകൂ എന്നതാണ് നിയമം. ‘മോദി’ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയിലായിരുന്നു നടപടി. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തന്റെ ഔദ്യോഗിക വസതി ഒഴിയേണ്ടിയും വന്നിരുന്നു