മണലാരണ്ണ്യത്തിലെ സുവിശേഷ മഴ.. ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ കുർബാനയർപ്പിച്ചു

0

അബുദാബി :കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ മൂന്നു ദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തി. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 1,35,000 വിശ്വാസികളാണ് മാർപാപ്പയെ കാണാൻ തടിച്ചുകൂടിയത്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. വിവിധ എമിറേറ്റുകളിൽ നിന്നായാണ് പതിനായിരങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മാസങ്ങളായി പ്രാർഥനയോടെയുള്ള കാത്തിരിപ്പ് സാഫല്യമാകുന്ന നിമിഷങ്ങളായിരുന്നു വിശ്വാസികൾക്കിത്.

മാർപാപ്പയുടെ പൊതുസമ്മേളനം നടക്കുന്നതിനാൽ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡുകൾ അടച്ചിട്ടു. ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്, സെയ്ഫ് ഗൊബാഷ് സ്ട്രീറ്റ് എന്നീ റോഡുകൾ പുലർച്ചെ 12 മുതൽ വൈകിട്ട് ആറു വരെയാണ് അടച്ചിടുക.

അബുദാബി ഐലൻഡിലേക്ക് ചൊവ്വ വൈകിട്ട് രാവിലെ ആറു വരെ ട്രക്കുകൾക്കും നിരോധനം ഏർപ്പെടുത്തി. 2500ഓളം ബസ്സുകളിലായാണ് വിശ്വാസികളെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പൊതുസമ്മേളനത്തിന് എത്തിച്ചത്. ദുബായിൽനിന്നു മാത്രം 1000ത്തിലേറെ ബസുകൾ സർവീസ് നടത്തുന്നു. ഇത്രയും ബസുകൾ സർക്കാർ സൗജന്യമായാണ് വിട്ടുനൽകിയത്.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി 50,000 പേർക്കു മാത്രമാണ് സ്റ്റേഡിയത്തിനകത്ത് സൗകര്യം. 85,000 പേർ സ്റ്റേഡിയത്തിന് പുറത്ത് നിന്നാണ് സമ്മേളനം വീക്ഷിക്കുക.

മതവിശ്വാസങ്ങൾ രാഷ്ട്ര നിയമങ്ങളായ ഗൾഫ് മേഖലയിലേക്ക് ഒരു ക്രൈസ്തവ സഭയുടെ പരമാധ്യക്ഷൻ ആദ്യമായെത്തുന്നുവെന്ന കൗതുകത്തിനപ്പുറമാണ് ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ സന്ദർശനം.

യെമൻ, സിറിയ എന്നിവിടങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളും ന്യൂനപക്ഷമായ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തെക്കൻ അറേബ്യയുടെ ചുമതലയുള്ള ബിഷപ് പോൾ ഹിൻഡർ മാർപാപ്പയെ ധരിപ്പിച്ചിട്ടുണ്ട്.

യു.എ.ഇ സന്ദർശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാർഥനയിൽ യെമനിലെ യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. യെമനിൽ വിമതർക്കെതിരെ സൗദിക്കാപ്പം സഖ്യമായി യു.എ.ഇ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ പ്രസ്താവന. യെമനിലെ ആഭ്യന്തര യുദ്ധം, ഭീകരവാദം തുടങ്ങിയവ ഗൾഫ് മേഖലയെ ചൂടുപിടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം

. യെമനിലെ പ്രതിസന്ധിയെക്കുറിച്ചു മാർപാപ്പ യു.എ.ഇയിൽ എന്തു പറയുമെന്നാണ് ലോകം കാതോർക്കുന്നത്. മേഖലയിലെ ഭീകരതയും സാമ്പത്തിക അസമത്വവും സന്ദർശനത്തിലെ പ്രധാനചർച്ചാവിഷയമാകും.

You might also like

-