ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍ഏഴു സംസ്ഥാനങ്ങളിലായി 8 കോടി 75 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്

0

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

ഏഴു സംസ്ഥാനങ്ങളിലായി 8 കോടി 75 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്. ആകെ മത്സര രംഗത്തുള്ളത് 674 സ്ഥാനാര്‍ഥികള്‍. 96000 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് ഉത്തര്‍പ്രദേശില്‍ ആണ്. 14 മണ്ഡലങ്ങളിലാണ് ഇവിടെ തെരഞ്ഞെടുപ്പ്.

രാജസ്ഥാനില്‍ 12 ഉം പശ്ചിമബംഗാളിലും, മധ്യപ്രദേശിലും ഏഴു വീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ബിഹാറിലെ അഞ്ചും ജാര്‍ഖണ്ഡിലെ നാലും ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളും പോളിംഗ് ബൂത്തിലെത്തും. ആദ്യ നാലു ഘട്ടങ്ങളെ അപേക്ഷിച്ചു മണ്ഡലങ്ങള്‍ കുറവാണെങ്കിലും പ്രമുഖരായ സ്ഥാനാര്‍ഥികളും ശ്രദ്ധേമായ പോരാട്ടങ്ങളുമാണ് അഞ്ചാം ഘട്ടത്തിന്റെ സവിശേഷത.

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങ്, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡ്, ജയന്ത് സിന്‍ഹ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. കഴിഞ്ഞ ഘട്ടങ്ങളില്‍ വ്യാപക അക്രമം നടന്ന ബംഗാളിലെ എല്ലാ മണ്ഡലങ്ങളിലും അര്‍ദ്ധ സൈന്യത്തെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്ന പുല്‍വാമ, ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി. പ്രശ്നബാധിത ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

You might also like

-