ഇരട്ട പദവി മുന്ന് ഡിസിസി അധ്യക്ഷമാരെ മാറ്റാൻ തീരുമാനം ഉമ്മൻചാണ്ടിക്ക് സ്വീകരണം

മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, ഇടുക്കി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി പ്രസിഡന്‍റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു. അതേസമയം വൈകാതെ ഡിസിസികൾ പുന:സംഘടിപ്പിക്കും

0

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷമാരെ മാത്രം മാറ്റാൻ തീരുമാനം.പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്,
വയനാട് ഡിസിസി അധ്യക്ഷൻ ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് മാറ്റുന്നത്. വി.കെ ശ്രീകണ്ഠൻ എംപിയും മറ്റുള്ളവർ എംഎൽഎമാരുമാണ്. പുതിയ അധ്യക്ഷന്മാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും.

മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, ഇടുക്കി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി
പ്രസിഡന്‍റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു. അതേസമയം വൈകാതെ ഡിസിസികൾ പുന:സംഘടിപ്പിക്കും. ഹൈക്കമാൻഡുമായുള്ള ചർച്ചകൾ ഇന്നും തുടരും. കെപിസിസി അധ്യക്ഷണ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്.

അതേസമയം തിരുവനന്തപുരത്തെത്തിയ ഉമ്മൻചാണ്ടിക്ക് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതലക്കായി രൂപീകരിച്ച പത്തംഗ സമിതിയുടെ തലവൻ ഉമ്മൻചാണ്ടിയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പക്ഷേ അണികൾക്ക് അതൊന്നും വിഷയമല്ലായിരുന്നു. നേതാക്കൾ തലസ്ഥാനത്ത് വിമാനം ഇറങ്ങുന്നതിന് മുന്‍പേ അണികൾ വിമാനത്താവളത്തിൽ ഒത്തുചേർന്നു.ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച അണികൾ ഇടക്കൊരു വട്ടം ചെന്നിത്തലക്കും ജയ് വിളിച്ചു. നേതാക്കളിൽ ചെന്നിത്തലയാണ് ആദ്യം പുറത്തുവന്നത്. വലിയ ആവേശം ആരിലും കണ്ടില്ല. ഉമ്മൻചാണ്ടിയെത്തിയതോടെ പുഷ്പവൃഷ്ടിയായി. മാധ്യമങ്ങൾക്ക് പിടിതരാതെ അദ്ദേഹം നേരെ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലേക്ക് മടങ്ങി.

You might also like

-