മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും; നഷ്ടപരിഹാരം ഈടാക്കും

സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം സുപ്രീകോടതിയില്‍ നടന്ന നടപടിക്രമങ്ങളും കോടതിയുടെ ശാസനയും ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു

0

കൊച്ചി :മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും നഷ്ടപരിഹാരം ഈടാക്കാനും മന്ത്രിസഭാ യോഗ തീരുമാനം. ഫ്ലാറ്റുകള്‍ മൂന്ന് മാസത്തിനകം പൊളിച്ച് നീക്കാനും മന്ത്രിസഭാ യോഗം ധാരണയിലെത്തി. സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ദിവസം സുപ്രീകോടതിയില്‍ നടന്ന നടപടിക്രമങ്ങളും കോടതിയുടെ ശാസനയും ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഫ്ലാറ്റ് പൊളിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പൊളിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. മൂന്ന് മാസത്തിനകം ഫ്ലാറ്റ് പൊളിച്ച് നീക്കുമെന്ന് സൂപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. ഇതിനായുള്ള ആക്ഷന്‍പ്ലാന്‍ ടോംജോസ് മന്ത്രിസഭ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്തിന കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായിട്ടാണ് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാന്‍ നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനിയെ കണ്ടെത്തും. തുടര്‍ന്ന് നഗരസഭ ഫ്ലാറ്റ് പൊളിക്കാനുള്ള പ്രമേയം പാസ്സാക്കും. ഒക്ടോബര്‍ മൂന്നിനും ഏഴിനുമിടയില്‍ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കും. ഒക്ടോബര്‍ നാലിനും ഡിസംബര്‍ നാലിനുമിടയില്‍ ഫ്ളാറ്റ് പൊളിച്ച് മാറ്റും. ഡിസംബര്‍ നാലിനും 19നുമിടയില്‍ ഫ്ലാറ്റിന്‍റെ അവിശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇതാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ആക്ഷന്‍പ്ലാന്‍.

ഫ്ലാറ്റ് കെട്ടിയ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ധാരണയായിട്ടുണ്ട്. ഫ്ളാറ്റുടമകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
അതേസമയം മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ മരടിലെത്തി. കഴിഞ്ഞ ദിവസമാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന് പകരം മരട് ഫ്ലാറ്റ് പൊളിക്കുന്ന നടപടിക്കായി പ്രത്യേക ഉദ്യോഗസ്ഥനെ സർക്കാർ നിയോഗിച്ചത്. ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുന്നതിന്റെ ഭാഗമായി ഫ്ലാറ്റ് ഉടമകൾ ഉടൻ യോഗം ചേരും

You might also like

-