സിൽവർലൈൻ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി

സിൽവർലൈൻ പാത വന്നാൽ പരിസ്ഥിതിക്കു ദോഷം വരുമെന്ന് ചിലർ നേരത്തേ പ്രഖ്യാപിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഗതാഗതം റെയിൽ ആണ്. പരിസ്ഥിതി ലോലപ്രദേശത്തിലൂടെയും വന്യമൃഗ സങ്കേതത്തിലൂടെയും പാത കടന്നു പോകുന്നില്ല. നദികള്‍, ജലസ്രോതസുകൾ, നെൽപാടങ്ങള്‍, തണ്ണീർ പാടം എന്നിവയെ പദ്ധതി ബാധിക്കില്ല.

0

തിരുവനന്തപുരം | സിൽവർലൈൻ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ്. 1730 കോടി രൂപ പുനരധിവാസത്തിനു നൽകും. 4460 കോടി രൂപ വീടുകൾക്കായി മാറ്റിവയ്ക്കും. പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി 2 കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കും. 3 കൊല്ലം കൊണ്ട് നിർമാണം പൂർത്തിയാക്കും. നിർമാണ ഘട്ടത്തിൽ 50,000 പേർക്കും പദ്ധതി പൂർത്തിയായാൽ 11,000 പേർക്കും തൊഴിൽ ലഭിക്കും. ഭൂമിയോ കിടപ്പാടമോ നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതിക, സാമൂഹിക ആഘാതം സംബന്ധിച്ച് പഠനം നടത്താൻ ആദ്യം അലൈൻമെന്റ് നിശ്ചയിക്കണം. അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഭൂമിക്കു ന്യായമായ നഷ്ടപരിഹാരവും ജനങ്ങൾക്കു പുനരധിവാസവും ഉറപ്പാക്കും. പാത വരുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തിന്റെ കൃത്യമായ കണക്കെടുക്കും. കുറഞ്ഞ ആഘാതം ഉണ്ടാകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കും. ഗ്രാമങ്ങളിൽ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരമായി നൽകും.

സിൽവർലൈൻ പാത വന്നാൽ പരിസ്ഥിതിക്കു ദോഷം വരുമെന്ന് ചിലർ നേരത്തേ പ്രഖ്യാപിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഗതാഗതം റെയിൽ ആണ്. പരിസ്ഥിതി ലോലപ്രദേശത്തിലൂടെയും വന്യമൃഗ സങ്കേതത്തിലൂടെയും പാത കടന്നു പോകുന്നില്ല. നദികള്‍, ജലസ്രോതസുകൾ, നെൽപാടങ്ങള്‍, തണ്ണീർ പാടം എന്നിവയെ പദ്ധതി ബാധിക്കില്ല.

ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 88 കിലോമീറ്റർ തൂണുകളിലൂടെയാണ് പാത കടന്നുപോകുന്നത്. സിൽവർലൈൻ വന്നാൽ പരിസ്ഥിതിക്കു നേട്ടമുണ്ടാകും. കാർബൺ ബഹിർഗമനം കുറയും. പൂർണമായും പരിസ്ഥിതി സൗഹൃദ മാതൃകിലാണ് സിൽവർലൈൻ പൂർത്തിയാക്കുന്നത്. പാതയിൽ 500 മീറ്റർ ഇടവേളകളിൽ മേൽപാലവും അടിപ്പാതയും ഉണ്ടാകും. കേരളത്തെ പാത രണ്ടായി വേർതിരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

വികസന പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കലല്ല നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തെ ആദ്യഘട്ടത്തിൽ എതിർത്തവർ പിന്നീട് അനുകൂലിച്ചു. നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. നാടിന്റെ താൽപര്യത്തിനു വിരുദ്ധമായി വരുന്നവർക്കു വഴങ്ങിയാൽ അത് നാടിനു ദോഷമാണ്. അത്തരക്കാരുടെ എതിർപ്പിനു മുന്നിൽ വഴങ്ങുന്നത് സർക്കാരിന്റെ ധർമമല്ല. ആ സമീപനം ജനം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

പുനരധിവാസപാക്കേജ്

വീട് നഷ്ടപ്പെട്ടാൽ – നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയിൽ വീട്

വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് – നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + ലൈഫ് മാതൃകയിൽ വീട് അല്ലെങ്കിൽ, നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + 4 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും)

വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾ – നഷ്ടപരിഹാരം + 50,000 രൂപ

വാടകക്കെട്ടിടത്തിലാണെങ്കിൽ – 2 ലക്ഷം രൂപ

വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് – 50,000 രൂപ

കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ – 25,000 – 50,000 രൂപ വരെ

You might also like

-