ആന്തൂരിൽ പ്രവാസിയുടെ ആത്മഹത്യ:രാജി വയ്ക്കാൻ തയ്യാറല്ലെന്ന് ആരോപണ വിധേയയായ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമള.

പാർട്ടി യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോ‍ർട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു.

0

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുടെ പേരിൽ പാർട്ടി അങ്ങേയറ്റം പ്രതിരോധത്തിലായിട്ടും രാജി വയ്ക്കാൻ തയ്യാറല്ലെന്ന് ആരോപണ വിധേയയായ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമള. പാർട്ടി യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോ‍ർട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേർന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാർട്ടി പറഞ്ഞാൽ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി.

ഇപ്പോൾ ആന്തൂർ വിഷയം ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ചേരുകയാണ്. പി ജയരാജനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂർ വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങളോട് പറയാനാണ് സാധ്യത. പി കെ ശ്യാമളയ്ക്ക് എതിരെ പാർട്ടിയിൽ തന്നെ അച്ചടക്ക നടപടി വന്നേക്കും. വിഷയത്തിൽ പി കെ ശ്യാമളയുടെ വിശദീകരണം പാർട്ടി തേടിയിരുന്നു.

ഈ യോഗത്തിന് ശേഷം പി കെ ശ്യാമള രാജി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ഉണ്ടായിരുന്നത്. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് ചേരുമ്പോൾത്തന്നെ മാധ്യമങ്ങളെ കണ്ട പി കെ ശ്യാമള താൻ രാജി വയ്ക്കാൻ തയ്യാറല്ലെന്നും അത്തരം ഒരു സന്നദ്ധതയും ആരോടും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

പ്രവാസിയുടെ ആത്മഹത്യ പാർട്ടിയിൽ വലിയ വിവാദമാവുകയും കീഴ്‍ഘടകങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാർട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. എം വി ഗോവിന്ദന്‍റെ അധ്യക്ഷതയിൽത്തന്നെയായിരുന്നു യോഗം. യോഗത്തിൽ എം വി ജയരാജനും പി ജയരാജനും ഒപ്പം പി കെ ശ്യാമളയും പങ്കെടുത്തു. വികാരാധീനയായാണ് യോഗത്തിൽ പി കെ ശ്യാമള സംസാരിച്ചത്. കരച്ചിലിന്‍റെ വക്കോളമെത്തിയാണ് ശ്യാമള മറുപടി പറഞ്ഞതെങ്കിലും രൂക്ഷമായ വിമർശനം ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായി.

പാർട്ടിയിലെ ഈഗോ പ്രശ്നങ്ങളും ചേരിപ്പോരും ഒരു പ്രവാസിയുടെ ആത്മഹത്യയിലെത്തിച്ചെന്നും, സ്വപ്ന പദ്ധതിയെ ചുവപ്പുനാടയിൽ കുരുക്കിയിട്ടെന്നും ബിജെപിയും കോൺഗ്രസും വ്യാപക പ്രചാരണ വിഷയങ്ങളാക്കുന്നത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത് പാർട്ടിയെ അനാവശ്യമായി പ്രതിരോധത്തിലാക്കുകയായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു. ശ്യാമള ജില്ലാ കമ്മിറ്റി അംഗമായതിനാൽ വിഷയം അവിടെ ചർച്ച ചെയ്യാമെന്ന് നേതാക്കൾ ഉറപ്പ് നൽകി. തുടർന്നാണ് ഇപ്പോൾ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ആന്തൂർ വിഷയം ചർച്ചയാക്കുന്നത്.

You might also like

-