തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടി ഭാവന

എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാള സിനിമാ മേഖലയിലെ എന്റെ പല സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി, സിനിമാ അവസരങ്ങളുമായി വന്നിട്ടുണ്ട്. ഞാൻ മലയാളത്തിലേക്ക് തിരിച്ചുവരണമെന്നും വീണ്ടും സിനിമകൾ ചെയ്യണമെന്നും എന്നോട് നിർബന്ധം പിടിച്ച സുഹൃത്തുക്കളുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഭദ്രൻ സർ, ജിനു എബ്രഹാം, ഷാജി കൈലാസ് സർ തുടങ്ങിയ പലരും എന്നെ സമീപിച്ച് അവസരങ്ങൾ മുന്നോട്ട് വച്ചിരുന്നു.....''

0

മലയാള സിനിമയിലേക്ക് വൈകാതെ തിരിച്ചു വരുമെന്ന സൂചന നൽകി നടി ഭാവന തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുർഘട ഘട്ടത്തിൽ തനിക്ക് അവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു.

അഞ്ച് വർഷത്തോളം മലയാളത്തിൽ നിന്ന് ബോധപൂർവ്വം മാറിനിന്നതാണെന്നും ഇപ്പോൾ മലയാള സിനിമകളുടെ തിരക്കഥകൾ താൻ കേട്ടു തുടങ്ങിയെന്നും ഭാവന കൂട്ടിച്ചേർത്തു.
”എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാള സിനിമാ മേഖലയിലെ എന്റെ പല സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി, സിനിമാ അവസരങ്ങളുമായി വന്നിട്ടുണ്ട്. ഞാൻ മലയാളത്തിലേക്ക് തിരിച്ചുവരണമെന്നും വീണ്ടും സിനിമകൾ ചെയ്യണമെന്നും എന്നോട് നിർബന്ധം പിടിച്ച സുഹൃത്തുക്കളുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഭദ്രൻ സർ, ജിനു എബ്രഹാം, ഷാജി കൈലാസ് സർ തുടങ്ങിയ പലരും എന്നെ സമീപിച്ച് അവസരങ്ങൾ മുന്നോട്ട് വച്ചിരുന്നു…..”
”പക്ഷേ അതെല്ലാം ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളായി എനിക്ക് നിരസിക്കേണ്ടതായി വന്നു. കാരണം, വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചു വരുന്നതും ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ പെരുമാറുകയെന്നതും എനിക്ക് പ്രയാസകരമായിരുന്നു. എന്റെ മനസമാധനത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നത്. മറ്റ് ഭാഷകളിൽ ഞാൻ അഭിനയിച്ചിരുന്നു. എന്നാലിപ്പോൾ ഞാൻ ചില മലയാള സിനിമകളുടെ തിരക്കഥകൾ കേട്ടു തുടങ്ങിയിട്ടുണ്ട്.‌”

വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്‍റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്. തന്‍റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും ഭാവന പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു.

കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്‍റെ വിശദാംശം പറയുന്നില്ല. കോടതിയില്‍ 15 ദിവസം പോയി. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്‍തു. ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്‍റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്‍ദാനം ചെയ്‍തു. എന്നാല്‍ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പ്രതികരിച്ചു.

തനിക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തെ കുറിച്ച് ഭാവന തുറന്നുപറയുമെന്ന് ബര്‍ഖ ദത്ത് ഇന്നലെ അറിയിച്ചിരുന്നു. ‘നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു.’ ബര്‍ഖാ ദത്ത് ഇന്നലെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പരിപാടിയുടെ പോസ്റ്റര്‍ ‘വി ദ വിമെന്‍ ഏഷ്യ’യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

You might also like

-