ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ

ഇവരുടെ ശബ്ദ സാമ്പിളുകൾ ഇവിടെനിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്കാണ് അയക്കുക. ഇതിൻ്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർനടപടി

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്.11 മണിയോടെ പ്രതികൾ സ്റ്റുഡിയോയിൽ എത്തി. ഇവരുടെ ശബ്ദ സാമ്പിളുകൾ ഇവിടെനിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്കാണ് അയക്കുക. ഇതിൻ്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർനടപടി. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

ഇതിനിടെ വധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സർക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹർജിയിൽ തുടർ നടപടികൾ തീരുമാനിക്കൂ.

You might also like

-