ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനക്കേസില്‍ തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 മേയ് 24നാണ് കേസിനാസ്പദമായ സംഭവം

0

തൊടുപുഴ : തൊടുപുഴയില്‍ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനക്കേസില്‍ തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2014 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിതന്നെയാണ് അമ്മയോട് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയില്‍ ഇതിനുമുമ്പും പലതവണ പ്രതി മകളെ പീഡിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നു.

12 വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാത്സംഗത്തിന് 10 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം പലതവണ ആവര്‍ത്തിച്ചതിനാല്‍ 10 വര്‍ഷം തടവും 50000 രൂപ പിഴയുംകൂടി ചുമത്തി. പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ വീണ്ടും പതിനഞ്ചു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതിക്ക് 15 വര്‍ഷമാണ് ജയിലില്‍ കഴിയേണ്ടിവരിക.

You might also like

-