മൂന്നാം കിരീടത്തില്‍ മുത്തമിട്ട് എ ടി കെ

പരിശീലകന്‍ ഹബാസിന്റെ രണ്ടാം കിരീടം കൂടിയാണ്

0

ഐ എസ് എല്ലില്‍ ഇനി എ ടി കെ തന്നെ വമ്ബന്മാര്‍. മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊണ്ട് ഐ എ എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമായി എ ടി കെ കൊല്‍ക്കത്ത മാറിയിരിക്കുന്നു.ഈ വിജയം എ ടി കെയുടെ മൂന്നാം കിരീടത്തിനൊപ്പം പരിശീലകന്‍ ഹബാസിന്റെ രണ്ടാം കിരീടം കൂടിയാണ്. രണ്ട് ഐ എസ് എല്‍ കിരീടം നേടുന്ന ആദ്യ പരിശീലകനായി ഹബാസ് ഇതോടെ മാറി.

ഇന്ന് ഐ എസ് എല്‍ ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ടാണ് എ ടി കെ കിരീടം സ്വന്തമാക്കിയത്. ഗോവയില്‍ നടന്ന ഫൈനല്‍ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എ ടി കെ വിജയിച്ചത്.

മത്സരത്തില്‍ തുടക്കം മുതല്‍ അറ്റാക്കിംഗ് ഫുട്ബോള്‍ ആണ് ഇരു ടീമുകളും നടത്തിയത്. തുടക്കത്തില്‍ തന്നെ ചെന്നൈയിന്റെ അവസരം പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരത്തിന്റെ പത്താം മിനുട്ടില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ആണ് എ ടി കെയ്ക്ക് ലീഡ് നല്‍കിയത്. റോയ് കൃഷ്ണയുടെ ക്രോസില്‍ നിന്ന് ഒരു മനോഹരമായ സൈഡ് വോളിയിലൂടെയായിരുന്നു ഹവിയറിന്റെ ഗോള്‍.

ഹവിയര്‍ ഹെര്‍ണാണ്ടസിന്റെ ഈ സീസണിലെ ആദ്യ ഗോളാണ് ഇത്. 23ആം മിനുട്ടില്‍ എ ടി കെയ്ക്ക് ലീഡ് ഇരട്ടിയാക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചു എങ്കിലും രണ്ട് ഗോള്‍ ലൈന്‍ ക്ലിയറന്‍സ് സ്കോര്‍ 1-0ല്‍ തന്നെ നിര്‍ത്തി. മറുവശത്ത് ചെന്നൈയിന്റെ ആക്രമണങ്ങള്‍ അരിന്ദാമും തടഞ്ഞു. ആദ്യ പകുതിയില്‍ 38ആം മിനുട്ടില്‍ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്ത് പോയത് എ ടി കെയ്ക്ക് വലിയ ക്ഷീണമായി.

എങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ കൂടെ നേടി ഈ ക്ഷീണം എ ടി കെ കൊല്‍ക്കത്ത മറികടന്നു. 48ആം മിനുട്ടില്‍ ഡേവിഡ് വില്യംസിന്റെ പാസ് സ്വീകരിച്ച്‌ എഡു ഗാര്‍സിയ ആണ് ഗോള്‍ നേടിയത്. ഈ ഗോളോടെ പ്രതിരോധത്തിലേക്ക് നീങ്ങി വിജയം ഉറപ്പിക്കാനുള്ള ടാക്ടിക്സിലേക്ക് എ ടി കെ മാറി. പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ കൂടുതല്‍ ആക്രമണങ്ങള്‍ എ ടി കെ നേരിടേണ്ടി വന്നു.

69ആം മിനുട്ടില്‍ വാല്‍സ്കിസിലൂടെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ചെന്നൈയിനായി. ജെറിയുടെ പാസില്‍ നിന്നായിരുന്നു വാല്‍സ്കിസിന്റെ ഗോള്‍. താരത്തിന്റെ സീസണിലെ 15ആമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം സമനില ഗോളിനായി ചെന്നൈയിന്‍ ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാന നിമിഷം ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ മൂന്നാം ഗോളും നേടി എ ടി കെ കിരീടം ഉറപ്പിച്ചു.

You might also like

-