ഉക്രൈൻ റഷ്യ ചർച്ച തീരുമാനമായില്ല ,യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.

ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഖാർകീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്‌ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കി

0

കീവ് : യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച അവസാനിച്ചു. ഏകദേശം അഞ്ചര മണിക്കൂറോളമാണ് ചർച്ച നീണ്ടത്. രാജ്യത്ത് നിന്നും റഷ്യൻ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന് ചർച്ചയിൽ യുക്രെയ്ൻ ആവശ്യപ്പെട്ടു.വെടി നിർത്തൽ കരാർ എന്ന ആവശ്യമാണ് ചർച്ചയിൽ പ്രധാനമായും യുക്രെയ്ൻ ഉന്നയിച്ചത്. രാജ്യത്ത് നിന്നും റഷ്യൻ സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ യുക്രെയ്ൻ ഉറച്ചുനിന്നു. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ ഒരുപോലെ പൂർത്തീകരിക്കുന്ന പരിഹാരമാണ് തങ്ങൾക്ക് ആവശ്യമെന്ന് റഷ്യൻ പ്രതിനിധികളും വ്യക്തമാക്കി. ചർച്ചയ്‌ക്ക് ശേഷം കൂടുതൽ കൂടിയാലോചനകൾക്കായി പ്രതിനിധികൾ രാജ്യതലസ്ഥാനങ്ങളിലേക്ക് മടങ്ങി. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവന്നിട്ടില്ല. ചർച്ചയിൽ സമാധാനം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് സൂചന

അതേസമയം ചർച്ചയിൽ വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഖാർകീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്‌ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കി . അതേ സമയം ഫിൻലൻഡ്, ലിത്വാനിയ ഉൾപ്പെടെയുളള രാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു. യുക്രൈൻ പ്രതിരോധത്തിന് മുന്നിൽ റഷ്യ മുട്ടുകുത്തിയെന്നാണ് അമേരിക്കൻ വാദം. എന്നാൽ വ്യോമമേഖല കീഴടക്കിയെന്നും തന്ത്രപ്രധാന നഗരങ്ങളുടെ നിയന്ത്രണം ഉടൻ പിടിച്ചെടുക്കുമെന്നും റഷ്യ അവകാശപ്പെടുന്നു. സാധാരണ ജനങ്ങളെ യുക്രൈൻ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു

വരുന്ന 24 മണിക്കൂർ യുക്രൈനിന് നിർണായകമാണെന്ന് പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. റഷ്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ സ്‌നേക് ഐലൻഡിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ നാവിക സേന സ്ഥിരീകരിച്ചു . ഇവരെ റഷ്യൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്നാണ് വിവരം. യുദ്ധത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ മരിച്ചെന്നാണ് യുക്രൈൻ കണക്ക്. അഞ്ച് ലക്ഷത്തിലധികം പേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രൈനിന് മരുന്നും മറ്റ് അടിയന്തര വസ്തുക്കളും സഹായമായി എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ റഷ്യൻ ആക്രമണത്തിനെതിരെയും സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ് .

അതേസമയം റഷ്യ- യുക്രൈൻ യുദ്ധം ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യു.എൻ പൊതുസഭയുടെ അടിയന്തരയോഗം ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ചർച്ചയിലൂടെയും നയതന്ത്ര നടപടികളിലൂടെയും പ്രശ്നം പരിഹരിക്കണം. യുദ്ധക്കെടുതിയിൽ വലയുന്നത് സാധാരണ ജനങ്ങളാണ്. യുദ്ധത്തിൽ നിന്ന് സൈനികർ പിൻമാറണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ബെലറൂസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന ചർച്ചയിൽ പങ്കെടുത്തത്. ചർച്ച അഞ്ച് മണിക്കൂർ നീണ്ടു. റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ യോഗത്തിൽ ഉണ്ടായില്ല. എന്നാല്‍, ചർച്ചകൾ തുടരാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയിലെത്തി.

You might also like

-