വിഴിഞ്ഞം തുറമുഖ സമരം പ്രതിപക്ഷം കുളം കലക്കി മീന്‍ പിടിക്കുന്നു

സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്. വിഴിഞ്ഞം തുറമുഖം വന്നാല്‍ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാള്‍ വരുമാനമുള്ള തുറമുഖമായി മാറും. അന്താരാഷ്ട്രതലത്തില്‍ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു.

0

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ പ്രതിപക്ഷം കുളം കലക്കി മീന്‍ പിടിക്കുകയാണെന്ന് സജി ചെറിയാന്‍. തുറമുഖ നിര്‍മ്മാണം തുടരണോ നിര്‍ത്തിവെക്കണമോ എന്ന് യുഡിഎഫ് തുറന്നു പറയണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തില്‍ സഭയില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ എം വിന്‍സന്റ് എംഎല്‍എയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.വികസനത്തിന്റെ പേരില്‍ നാടിന്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്. വിഴിഞ്ഞം തുറമുഖം വന്നാല്‍ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാള്‍ വരുമാനമുള്ള തുറമുഖമായി മാറും. അന്താരാഷ്ട്രതലത്തില്‍ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു.

വിഷയത്തില്‍ അന്നും ഇന്നും ഇടതുപക്ഷത്തിന് ഒരേ നിലപാടാണ്. തുറമുഖം വേണം എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഐഎം എതിര്‍ത്തത് കരാറിലെ അഴിമതിയെയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ജനകീയ മുഖവും സൃഷ്ടിച്ചത് എല്‍ഡിഎഫ് ആണ്. ചരിത്രത്തില്‍ ഇതുവരെ തീരത്തിന്റെ കണ്ണീര്‍ ഒപ്പിയ സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളെ ഇന്നും കേരളത്തിന്റെ സൈന്യമായാണ് സര്‍ക്കാര്‍ കാണുന്നത്. തുറമുഖ നിര്‍മ്മാണം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കും’, അദ്ദേഹം അറിയിച്ചു.

ലത്തീന്‍ സമുദായത്തെ വിനയത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തി. വിഴിഞ്ഞം തുറമുഖം നിര്‍മ്മാണത്തില്‍ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. സമരസമിതിയുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷം പാരവെയ്ക്കുകയാണ്. സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണമെന്നും പാരവെയ്ക്കരുതെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.പ്രശ്‌നങ്ങള്‍ക്ക് കാരണം ചര്‍ച്ചയുടെ അഭാവമാണെന്നാണ് ചര്‍ച്ചയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ എംഎല്‍എ എം വിന്‍സന്റ് പറഞ്ഞത്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മന്ത്രിമാര്‍ സമരക്കാരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ്. പ്രളയകാലത്ത് സൈന്യം എന്ന് വിളിച്ച മത്സ്യത്തൊഴിലാളികള്‍ സമരവുമായി വരുമ്പോള്‍ കുറ്റപ്പെടുത്തുകയാണ്. അവരുടെ സങ്കടങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തുറമുഖനിര്‍മ്മാണത്തിന് യുഡിഎഫ് എതിരല്ലെന്നും എം വിന്‍സന്റ് പറഞ്ഞു.

You might also like

-