സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം

ട്രോളിങ്ങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ലോക്ഡൌണിന് ശേഷമെത്തുന്ന ട്രോളിങ്ങ് നിരോധന കാലത്ത് സർക്കാർ സഹായമാണ് മത്സ്യതൊഴിലാളികളുടെ ഏക പ്രതീക്ഷ.

0

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം നിലവില്‍ വരും. ട്രോളിങ്ങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ലോക്ഡൌണിന് ശേഷമെത്തുന്ന ട്രോളിങ്ങ് നിരോധന കാലത്ത് സർക്കാർ സഹായമാണ് മത്സ്യതൊഴിലാളികളുടെ ഏക പ്രതീക്ഷ.

സംസ്ഥാനത്ത് നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ നാളെ അർധരാത്രി മുതൽ 52 ദിവസത്തേക്ക് കടലിൽ പോകില്ല. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ട് പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ലോക്ക്ഡൗണിന് ശേഷമെത്തുന്ന ട്രോളിങ് നിരോധനം പ്രതിസന്ധി രൂക്ഷമാക്കും.

കൊല്ലത്തെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ ഹാർബാറുകൾ കോവിഡ് മൂലം നേരത്തെ അടച്ചിരുന്നു. നിരോധനകാലത്തിന് തൊട്ടുമുന്നേ മത്സ്യബന്ധനത്തിന് പോകാനാകാത്തത് ജില്ലയിലെ തൊഴിലാളികൾക്ക് തിരിച്ചടിയാണ്. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. മുൻവർഷങ്ങളിലെതിനെക്കാൾ പരിഗണന വേണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.

You might also like

-