വനിതാ മൃഗഡേക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി

കേസില്‍ പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ജോലു ശിവ, ജൊല്ലു നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്തശേഷം ശേഖരണത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് വാദം.

0

ഡല്‍ഹി| തെലങ്കാനയില്‍ വനിതാ മൃഗഡേക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ 10 പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.
. 2019 ഡിസംബര്‍ ആറിനാണ് നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത്. ഇതില്‍ നാലില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നും സമിതി വ്യക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞിരുന്നത്. പ്രതികള്‍ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന പോലീസ് ഭാഷ്യം അവിശ്വസനീയമാണെന്നും തെളിവുകളുടെ പിന്‍ബലമില്ലെന്നും സമിതി പറയുന്നു. 2019-ല്‍, ഷംഷാബാദിലെ തോണ്ടുപള്ളിയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം 27 കാരിയായ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് 2019 ഡിസംബര്‍ 6ന് ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.

സുപ്രീം കോടതിയിലെ മുന്‍ ജസ്റ്റിസ് വി.എസ്.സിര്‍പുര്‍കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടെ കണ്ടെത്തല്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരാണ് മറ്റ് അംഗങ്ങള്‍.

2019 ഡിസംബറിലാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ മൂന്ന് യുവാക്കളുമായിരുന്നു കേസിലെ പ്രതികൾ.

 

 

You might also like

-