മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

0

ഡൽഹി : മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് വാദം നടക്കും. നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാറിൽ മരം മുറി ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻ്റ് ചെയ്തെങ്കിലും ഉത്തരവ് സുപ്രിം കോടതിയിൽ കേരളത്തിന് തിരിച്ചടിയായ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സെപ്തംബർ 17ന് ചേർന്ന് ഇരു സംസ്ഥാനങ്ങളുടേയും സെക്രട്ടറി തല യോഗത്തിൻ്റെ മിനിട്ട്സ്, ഒക്ടോബർ 27 ന് കേരളം സുപ്രീംകോടതിയിൽ നൽകിയ നോട്ട് എന്നിവ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞാണ് മരംമുറി അനുമതിയെന്ന് വ്യക്തമാക്കുന്നു. സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നോട്ട് സാധാരണ നിലയിൽ ചീഫ് സെക്രട്ടറി കണ്ട് വേണം എ.ജി ഓഫീസിലേക്ക് അയക്കാൻ. ഇ-ഫയൽ രേഖകൾ പ്രകാരം നടപടി ക്രമം പാലിച്ച് തന്നെയാണ് നോട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തിയില്ലേയെന്ന ചോദ്യം ഉയരുന്നു. അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ മുഖ്യമന്ത്രിയുടെ കീഴിലാണ്. സ്വാഭാവികമായും സെപ്തംബർ 17ലെ സെക്രട്ടറിതല മീറ്റിങ്ങിലെ ധാരണങ്ങളും മിനിട്ട്സും ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറണം. അവർ കൂടി പരിശോധിച്ച ശേഷം വേണം മിനിട്ട്സ് തമിഴ്നാടിന് നൽകേണ്ടത്.സാധാരണ നിലയിൽ ജല വിഭവ വകുപ്പ് മന്ത്രി വഴിയാണ് ഇത് മുഖ്യമന്ത്രിക്ക് ലഭിക്കേണ്ടത്. സെപ്തംബർ 17 ന് ചേർന്ന യോഗത്തെ കുറിച്ചും തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അപ്പോൾ മന്ത്രിയറിയാതെയാണോ മരം മുറിക്കുന്ന കാര്യം വിശദമായി ചർച്ച ചെയ്തത് എന്ന ചോദ്യവും ഉയരും.

12 വർഷം നീണ്ടുനിന്ന മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതിയിൽ നടത്താൻ കേരളം 6,34,39,549 രൂപ ചെലവഴിച്ചു എന്നാണ് വിവരം. ഇതിലധികവും വക്കീൽ ഫീസാണ്, 5,03,08,253 കോടി രൂപ. 2009 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് വേണ്ടി പത്ത് പ്രമുഖ അഭിഭാഷകർ വാദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ  അനുകൂല വിധി നേടിയെടുത്തത് തമിഴ്‌നാട് ആണ്.

 

 

You might also like

-