പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി.അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിക്ക് പോറല്‍ ഏല്‍ക്കാതെ നോക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി
'അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിക്ക് പോറല്‍ ഏല്‍ക്കാത്ത വിധത്തിലായിരിക്കണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ പൊതുവില്‍ പറയുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടി കൂട്ടായ്മ മുറുകെ പിടിക്കാന്‍ സഹായിക്കുന്നതായിരിക്കണം
ഡല്‍ഹി | പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയില്‍ കടുപ്പിച്ച് സിപിഐഎം ദേശീയ നേതൃത്വം. അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിക്ക് പോറല്‍ ഏല്‍ക്കാതെ നോക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കൂട്ടായ്മ മുറുകെ പിടിക്കാന്‍ കഴിയണം. നേതാക്കളുടെ പ്രതികരണം പാര്‍ട്ടിക്ക് ദോഷകരമായി ബാധിക്കരുതെന്നും എംഎ ബേബി പറഞ്ഞു.
‘അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിക്ക് പോറല്‍ ഏല്‍ക്കാത്ത വിധത്തിലായിരിക്കണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ പൊതുവില്‍ പറയുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടി കൂട്ടായ്മ മുറുകെ പിടിക്കാന്‍ സഹായിക്കുന്നതായിരിക്കണം. ഇപ്പോള്‍ പാര്‍ട്ടി കേരളത്തില്‍ തിരിച്ചടി നേരിടുകയും രാജ്യത്ത് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടിയില്‍പ്പെട്ടവര്‍ പറയുന്നതൊന്നും പാര്‍ട്ടിക്ക് ദോഷമാകാന്‍ പാടില്ല’, എംഎ ബേബി പറഞ്ഞു.
കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന വിമര്‍ശനം കേന്ദ്രകമ്മിറ്റിയിലും ഉയര്‍ന്നു. ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ഒന്നാകെ ബാധിച്ചു എന്നാണ് വിമര്‍ശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരോക്ഷ വിമര്‍ശനവുമുണ്ടായി. തിരുത്തല്‍ അനിവാര്യമാണ് എന്നാണ് നേതാക്കള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേല്‍ സംസാരിച്ച നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പാർട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങണം എന്നും പാർട്ടിയോടൊപ്പം നില്‍ക്കാവുന്ന ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കണം എന്നും യോഗം വിലയിരുത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പരാതികളോട് നേതൃത്വം മുഖം തിരിച്ചു എന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. അമിത ആത്മവിശ്വാസമാണ് ഇതിന് കാരണമെന്നും ചില അംഗങ്ങൾ പറഞ്ഞു. പ്രവർത്തന ശൈലി മാറ്റുന്നതിനുള്ള ചർച്ചകൾ കേരളത്തിൽ ഗൗരവത്തിൽ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലെ മാറ്റം കേന്ദ്ര കമ്മറ്റി ആലോചിക്കുന്നില്ലെന്നും നേതൃത്വം വൃക്തമാക്കി.
പാർട്ടിയിൽ നിന്നും അകന്നവരെ തിരികൊണ്ടുവരാൻ നടപടിയുണ്ടാകണം .പാർട്ടിയെ സ്നേഹിച്ചിരുന്നവർ ചിലവിഭാഗങ്ങൾ പാർട്ടിയിൽനിന്നു അകന്നുപോയിട്ടുണ്ട് .ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ഒന്നാകെ ബാധിച്ചിട്ടുണ്ടെന്നും തിരുത്തല്‍ അനിവാര്യമാണെന്നുമായിരുന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.