എല്ലാവർക്കുംസൗജന്യ കൊവിഡ് വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടി'. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്സീൻ സൗജന്യമായി തന്നെ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം ഒരു കോടി ഡോസ് വാക്സീൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.
‘സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടി’. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കോടി വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സീൻ ആഗ്രഹിക്കുന്നതു പോലെ കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ വാക്സീൻ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ. നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കുംആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും സംസ്ഥാനത്ത് ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്‌സിജന്റെ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്തുന്നുണ്ട്. വാര്‍ഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ വളണ്ടിയര്‍മാരും പോലീസും ഒന്നിച്ച ഇടപെട്ടത് ഫലം ചെയ്തിരുന്നു. ആ രീതി ആവര്‍ത്തിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.
ആശുപത്രികളില്‍ വൈറസ് ബാധയുള്ള എല്ലാവരെയും പ്രവേശിപ്പിക്കേണ്ടതില്ല. ഉദാഹരണത്തിന് രണ്ടു വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അത്തരം ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കും. മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണ്ടതുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ഇനിയും വേണം. അത് ലഭ്യമാക്കാന്‍ അടിയന്തര നടപടിയെടുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സി എഫ് എല്‍ ടി സികള്‍ എല്ലാ താലൂക്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തും. വാക്‌സിന്‍ കാര്യത്തില്‍, രണ്ടാം ഡോസ് ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും.നിര്‍മാണ ജോലികള്‍ ഇന്നത്തെ സ്ഥിതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി എട്ടു കേന്ദ്രങ്ങൾകൂടി സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആറ് ഡൊമിസിലറി കെയർ സെന്ററുകൾ, രണ്ടു സി.എഫ്.എൽ.ടി.സികൾ എന്നിവയാണ് അധികമായി സജ്ജമാക്കുന്നത്. എട്ടു കേന്ദ്രങ്ങളിലുമായി 460 കിടക്കകൾ സജ്ജമാക്കാൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.
കുന്നത്തുകാൽ പഞ്ചായത്തിലെ പി.പി.എം.എച്ച്.എസ്.എസ്, ബാലരാമപുരം പഞ്ചായത്തിൽ തനിമ സ്‌പെഷ്ൽ എസ്.ജി.എസ്.വൈ. പ്രൊജക്റ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിൽഡിങ്, പള്ളിക്കൽ പഞ്ചായത്തിൽ പകൽക്കുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മാറനല്ലൂർ പഞ്ചായത്തിൽ കണ്ടല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കരകുളം പഞ്ചായത്തിൽ അഴീക്കോട് ക്രസന്റ് ഹൈസ്‌കൂളിന്റെ ഗേൾസ് ഹോസ്റ്റൽ കെട്ടിടം, വെള്ളനാട് പഞ്ചായത്തിൽ സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ മെൻസ് ഹോസ്റ്റൽ കെട്ടിടം എന്നിവയാണ് ഡൊമിസിലറി കെയർ സെന്ററുകളായി ഏറ്റെടുത്തത്.ആറ്റിങ്ങൽ സി.എ.ഐ ഇംഗ്ലിഷ് മീഡിയം സ്‌കൂളും നേമം വിക്ടറി ഗേൾസ് ഹൈസ്‌കൂളും സി.എഫ്.എൽ.ടി.സികളാക്കാനും ഏറ്റെടുത്തു. നേരത്തേ സി.എഫ്.എൽ.ടിസിയാക്കാൻ നിശ്ചയിച്ചിരുന്ന വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രി സി.എസ്.എൽ.ടി.സി. ആക്കാൻ തീരുമാനിച്ചതായും കളക്ടർ അറിയിച്ചു. ഇവിടെ 300 കിടക്കകൾ സജ്ജമാക്കാൻ സൗകര്യമുണ്ട്.