മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 ആക്കാനുള്ള തമിഴ്നാട് നീക്കം ,പെരിയാർ തീരങ്ങളിൽ ആശങ്ക!

ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും പ്രദേശവാസികൾ വീടുകൾ വിട്ടൊഴിഞ്ഞു ക്യാമ്പലേക്ക് മാറുകയാണ് പതിവ്

0

ഉപ്പുതറ : മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് ആശങ്കയിലാക്കിയിരിക്കുകയാണ്. ബേബി ഡാമിന്‍റെ ബലപ്പെടുത്തൽ പൂർത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം.കഴിഞ്ഞദിവസം അണകെട്ട് സന്ദർശിച്ച തമിഴ് നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലെത്തിക്കുമെന്നു പ്രസ്താവിച്ചിരിന്നു ഇതിന് പിന്നാലെ കേരളം ബേബി ഡാം ബലപ്പെടുത്തിനു മരങ്ങൾ മുറിച്ചുനീക്കാനായുള്ള അനുമതിയും നൽകുകയുണ്ടായി

ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും പ്രദേശവാസികൾ വീടുകൾ വിട്ടൊഴിഞ്ഞു ക്യാമ്പലേക്ക് മാറുകയാണ് പതിവ് . പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. പുതിയ ഡാം നിർമ്മിക്കുന്നതിന് തമിഴ്നാടിനു മേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകൻറെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.

അതേ സമയം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് പിസിസിഎഫ് അനുമതി നൽകിയതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-