ചിന്നക്കനാലിലെ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാന്‍ ഉത്തരവ്

വെറ്റിനറി സര്‍ജ്ജര്‍ ഡോ. അരുണ്‍ സക്കറിയ നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും തുടര്‍ന്ന് നിരന്തരം അക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടിച്ച് മാറ്റുന്നതടക്കുള്ള കാര്യങ്ങള്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

0

തിരുവനന്തപുരം | ഇടുക്കിയിലെ ആക്രമണകാരിയായ കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗാണ് ഉത്തരവിറക്കിയത്. വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രതിഷേധം ശക്തമായതോടെയാണ് ഇടുക്കിയിലെ കാട്ടാന ശാശ്വത പരിഹാരം കാണണമെന്നും അക്രമണകാരികളായ കാട്ടാനകളെ പിടിച്ച് മാറ്റണമെന്നുമുള്ള ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി യോഗം ചോരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ഇടുക്കിയിലേക്ക് അയക്കുകയും ചെയ്തു. വെറ്റിനറി സര്‍ജ്ജര്‍ ഡോ. അരുണ്‍ സക്കറിയ നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും തുടര്‍ന്ന് നിരന്തരം അക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടിച്ച് മാറ്റുന്നതടക്കുള്ള കാര്യങ്ങള്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. മയക്കുവെടി വച്ച് കൂട്ടിലാക്കുകയോ, വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ. വാഹനത്തില്‍ കൊണ്ട് പോകാന്‍ കഴിയില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും വേഗത്തിലാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇടക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയത് തീരുമാനിച്ചതിന്റെ തുടര്‍ നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ അല്ലെങ്കില്‍ ഈ പ്രദേശത്തെ ദുര്‍ഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തില്‍ കയറ്റി നീക്കം ചെയ്യാന്‍ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നല്‍കിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്‌ക്കേണ്ട സാഹചര്യത്തില്‍ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കാവുന്നതാണ്.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പന്‍ ഇക്കഴിഞ്ഞ മാസം മാത്രം 3 കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു. ജനങ്ങളുടെ സൈ്വര്യ ജീവതം ദുസ്സഹമാകുകയും പൊതുജനരോഷം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മുന്‍കൈയെടുത്താണ് സര്‍വ്വകക്ഷി യോഗം വിളിച്ചതും തുടര്‍ നടപടികള്‍ സ്വീകരിച്ചതും.വയനാട്ടിലും പാലക്കാടും സമാന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 2 കാട്ടനകളെയും ഒരു കടുവയെയും മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടച്ചിട്ടുണ്ട്.

You might also like

-