തെലുങ്കാന എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ച് തെലങ്കാന പോലീസിന്റെ പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍പോയി. ഇയാളെ കണ്ടെത്താന്‍ കൊച്ചിയിലും കൊല്ലത്തും തെലങ്കാന പോലീസ് പരിശോധന നടത്തിയിരുന്നു

0

ഹൈദരാബാദ് | തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണിത്.

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ച് തെലങ്കാന പോലീസിന്റെ പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍പോയി. ഇയാളെ കണ്ടെത്താന്‍ കൊച്ചിയിലും കൊല്ലത്തും തെലങ്കാന പോലീസ് പരിശോധന നടത്തിയിരുന്നു. ഇയാളെ പരിചയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമുണ്ടായി. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ, ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.എല്‍ സന്തോഷ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടിസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നു. മലയാളിയായ നല്‍ഗൊണ്ട എസ്പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയില്‍ എത്തിയത്.

തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കു വേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വിഡിയോകള്‍ പുറത്തുവിട്ടിരുന്നു. അമിത്ഷായും തുഷാറും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോകളും മറ്റു ചില രേഖകളും വാർത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. ബിഡിജെഎസ് പ്രസിഡന്റ് ആയ തുഷാര്‍ ആണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ പുറകിലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

പി.രോഹിത് റെഡ്ഢി എംഎല്‍എയുടെ ഹൈദരാബാദിനു സമീപത്തുള്ള ഫാംഹൗസിലെ രഹസ്യക്യാമറകളില്‍ നിന്നുള്ള് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരുന്നത്.. രോഹിത് റെഡ്ഢിയുടെ പരാതിയെ തുടര്‍ന്നാണ് രാമചന്ദ്ര ഭാരതി, കോര്‍ നന്ദു കുമാര്‍, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബിജെപിയിലേക്ക് കൂറുമാറാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് പരാതി. ബിജെപിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി 4 എംഎല്‍എമാരോട് അറസ്റ്റിലായവര്‍ വിശദീകരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ രോഹിത് റെഡ്ഢി തുഷാര്‍ വെള്ളാപ്പള്ളിയുമായി സംസാരിക്കുന്നത് മൊബൈല്‍ സ്പീക്കര്‍ ഓണാക്കി കേള്‍പ്പിക്കുന്നുണ്ട്. ‘നാളെ മുതല്‍ വിഷയം പരിഗണിക്കാം, ഞാന്‍ ബി.എല്‍.സന്തോഷുമായി (ദേശീയ ജനറല്‍ സെക്രട്ടറി) തീയതിയെപ്പറ്റി സംസാരിക്കാം’ എന്ന് പറയുന്നത് തുഷാര്‍ ആണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

You might also like

-