“കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിക്ക് നല്ലതല്ല ‘ കെ.വി. തോമസിനെതിരേ നടപടി വേണം കെ. സുധാകരന്‍

'കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിക്ക് നല്ലതല്ല. അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങള്‍ക്കുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്.

0

കണ്ണൂര്‍ | സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറില്‍ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെ.പി.സി.സി. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിക്ക് നല്ലതല്ല. അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങള്‍ക്കുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി. തോമസ് സി.പി.എമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി. തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല. അര്‍ഹതയില്ലാത്ത കയ്യിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയുടെ പ്രകടമായ ലക്ഷണമാണ് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള തോമസിന്റെ പ്രസംഗമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ എം.എല്‍.എ., മന്ത്രി, എം.പി. , കേന്ദ്രമന്ത്രി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിണറായി വിജയന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാതിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയ കച്ചവടം നടന്നുകഴിഞ്ഞു. അതിന്റെ പുറത്താണ് പിണറായിയെ അദ്ദേഹം പുകഴ്ത്തുന്നത്. ഇനി പിണറായിയോട് വിധേയത്വം വരും, മഹത്വം വരും. അത് സ്വാഭാവികമാണ്. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് അത്. ഒന്നുമില്ലാത്ത കുടിലില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തേക്ക് കടന്നുവന്ന കെ.വി. തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്. മുക്കുവ കുടിലില്‍നിന്ന് വന്ന അദ്ദേഹത്തിന്റെ ആസ്തി ഇന്ന് എത്രയാണെന്ന് പരിശോധിച്ചുനോക്കുക. ഇതൊക്കെ ഉണ്ടാക്കാന്‍ പറ്റിയപ്പോള്‍ കോണ്‍ഗ്രസ് നല്ലതായിരുന്നു. ഇനി കിട്ടാനില്ല, ഉണ്ടാക്കാന്‍ അവസരം ഇല്ലാതെ വന്നപ്പോള്‍ പിണറായി വിജയനാണ് അദ്ദേഹത്തിന്റെ കണ്‍കണ്ട ദൈവമെങ്കില്‍ അത് രാഷ്ട്രീയ നട്ടെല്ലില്ലാത്തതിന്റെ ഏറ്റവും വലിയ തെളിവാണ്. ഈ ചതിയും വഞ്ചനയും ജനങ്ങള്‍ തിരിച്ചറിയും. കെ റെയില്‍ പദ്ധതിയെക്കുറിച്ച് കെ.വി. തോമസിന് വിവരമില്ലാത്തതു കൊണ്ടാണ് അദ്ദേഹം അതിനെ പിന്തുണയ്ക്കുന്നത്. അതിനെ കുറിച്ച് പഠിച്ച ആരും ആ പദ്ധതിയെ പിന്തുണയ്ക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.എം. പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരുമെന്നായിരുന്നു കെ.പി.സി.സി. നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് കെ.വി. തോമസ് സി.പി.എം. പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്ന് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ശനിയാഴ്ച കണ്ണൂരില്‍ നടന്ന സെമിനാറില്‍ കെ.വി. തോമസ് പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ശുപാര്‍ശ ചെയ്ത് കെ. സുധാകരന്‍, സോണിയാ ഗാന്ധിക്ക് കത്തയച്ചത്.

അതേസമയം ‘സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെമിനാറിന്റെ ഭാഗമായി പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി . എന്നാല്‍ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസിന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ,അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി. തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ ആക്ഷനെ കുറിച്ച് പറയില്ല- തരൂര്‍ പറഞ്ഞു.

You might also like

-