അധ്യാപകര്‍ ക്ലാസ്സ് റൂമിൽ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് തടഞ്ഞു ജാര്‍ഖണ്ഡ് സര്‍ക്കാര്‍

പുതിയ നിയമപ്രകാരം, ക്ലാസ്സിലേക്ക് പോകുന്നതിന് മുമ്പ് എല്ലാ അധ്യാപകരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ലോക്കര്‍ റൂമിലോ അല്ലെങ്കില്‍ ഹെഡ്മാസ്റ്ററുടെ അടുത്തോ വെയ്ക്കണം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ ഉപയോഗിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നു.

0

റാഞ്ചി| സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ ക്ലാസ്സ് റൂമിൽ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് തടഞ്ഞുകൊണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒപ്പം അധ്യാപകര്‍ക്ക് ബയോമെട്രിക് പഞ്ചിംഗും നിർബന്ധമാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി ശമ്പളം ലഭിക്കുകയെന്നും ഉത്തരവില്‍ പറയുന്നു. ജാര്‍ഖണ്ഡ് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായ രവികുമാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കൈമാറി.

പുതിയ നിയമപ്രകാരം, ക്ലാസ്സിലേക്ക് പോകുന്നതിന് മുമ്പ് എല്ലാ അധ്യാപകരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ലോക്കര്‍ റൂമിലോ അല്ലെങ്കില്‍ ഹെഡ്മാസ്റ്ററുടെ അടുത്തോ വെയ്ക്കണം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ ഉപയോഗിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.ഒപ്പം ഹാജര്‍ നില പരിശോധിക്കാനായി ബയോമെട്രിക് സംവിധാനം ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അധ്യാപകര്‍ക്ക് ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കുകയെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹാജര്‍ നില ബയോമെട്രിക്‌സ് സംവിധാനത്തില്‍ രേഖപ്പെടുത്താത്ത അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം മൂന്നാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനും വായിക്കാനും കഴിയുന്നുണ്ടോ എന്ന കാര്യം അധ്യാപകര്‍ കൂടുതല്‍ ഗൗരവത്തോടെ ശ്രദ്ധിക്കണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ഇതിനെല്ലാം പുറമെ , വിരമിച്ച അധ്യാപകരുടെ പേര് ഇ- വിദ്യാ വാഹിനി പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കണമെന്നും സ്‌കൂളുകള്‍ക്കായി കായിക ഉപകരണങ്ങള്‍ വാങ്ങണമെന്നും തകര്‍ന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

You might also like

-