അതിശക്തമായ മഴ:ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിഎസ്‌ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു

0

സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുടെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ജൂലൈ 18 മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിഎസ്‌ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ തകരുകയും പുനർനിർമ്മാണം പൂർത്തിയാകാത്തതുമായ വീടുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ അതാത് വില്ലേജിൽ ക്യാമ്പുകൾ തുറന്ന് താമസിക്കുവാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിൽ അലേർട്ടുകളുടെ സ്വഭാവമനുസരിച്ച് ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അവ ജില്ലകളിൽ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ സംബന്ധിച്ചുള്ള വിവരം :

ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂർ എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ജൂലൈ 19 ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 18 -തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ കാസർഗോഡ്
ജൂലൈ 19 – തിരുവന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ കാസർഗോഡ്
ജൂലൈ 20- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ
ജൂലൈ 21 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്
ജൂലൈ 22 – ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

You might also like

-