കേരളത്തിൽ കനത്ത മഴ 7 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്

അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 45-55 വരെ വേഗതയിൽ വരെ കാറ്റ് വീശുകയാണ്

0

തിരുവനന്തപുരം| സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 45-55 വരെ വേഗതയിൽ വരെ കാറ്റ് വീശുകയാണ്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്
മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. വൈക്കം തലയാഴം സ്വദേശികളായ ജനാർദ്ദനൻ പ്രദീപൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്കുശേഷമാണ് ഇരുവരും കായലിൽ മത്സ്യബന്ധനത്തിന് പോയത്.കണ്ണൂരിൽ മലയോരത്ത് കനത്ത മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി രണ്ടുപേരെ കാണാതായി. പേരാവൂർ മേലെ വെള്ളറ എസ് ടി കോളനിയിൽ വീട് തകർന്ന് ഒരാളെയും നെടുമ്പ്രഞ്ചാലിൽ ഒരു കുട്ടിയെയുമാണ് കാണാതായത്. കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയിൽ ഉരുൾപൊട്ടിയ മേഖലയിൽ നിന്ന് 4 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ചെക്യേരി കോളനിയിലെ 4 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂർ തുണ്ടിയിൽ ടൗൺ പൂ‍‍‍ർണ്ണമായും വെള്ളത്തിനടിയിലായി.മലവെള്ളമിറങ്ങിയതിനാൽ നെടുമ്പോയിൽ ചുരം വഴി മാനന്തവാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴയുടെ തീവ്രത കൂടി. പറന്പിക്കുളത്ത് നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകി.ചാലകകുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ 50ലേറെ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി

ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാർഡും, കോസ്റ്റൽ പോലീസും , മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. നാല് പേർ നീന്തിക്കയറിയിരുന്നു. ജില്ലയിലെ തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളം കയറി. ഏറാക്കൽ, അയ്യംപടി, പൈനൂർ, കോഴിത്തുമ്പ്, കായ്പമംഗലം ഭാഗങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. എടത്തുരുതി, പെരിഞ്ഞനം , ചാവക്കാട് മേഖലകളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. 54 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.

അതേസമയം പത്തനംതിട്ടയിൽ മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അർധരാത്രി മുതൽ എവിടെയും കാര്യമായി മഴ പെയ്യുന്നില്ല. ഇന്നലെ വെള്ളം കയറിയ സീതത്തോട് മേഖലയിൽ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി.റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട് . നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്

ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അർധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിൻറെ 5 ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം ഉയർത്തും. മലങ്കര ഡാമിൻറെ ഷട്ടർ ഇന്നലെ തുറന്നിരുന്നു.

You might also like

-