ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ല. വിഷയത്തിൽ പാർട്ടി തലത്തിൽ ഒരു അന്വേഷണവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി

0

കൊച്ചി| കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ല. വിഷയത്തിൽ പാർട്ടി തലത്തിൽ ഒരു അന്വേഷണവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.

റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയിരുന്നു. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന് പിന്നിൽ ആരാണെന്ന് പരിശോധിക്കണമെന്നും പി. ജയരാജന്റെ പേരെടുത്ത് പറയാതെ അദ്ദേഹം സെക്രട്ടേറിയറ്റിൽ ആവശ്യപ്പെട്ടിരുന്നു.

പാർട്ടി അറിയാതെ സ്വത്തുക്കൾ സമ്പാദിച്ചുകൂട്ടുന്ന ഒരാളല്ല താനെന്നായിരുന്നു യോഗത്തിൽ ജയരാജൻ പറഞ്ഞത്. തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ലബോധ്യം ജനങ്ങൾക്കുമുണ്ട്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ ഭാര്യക്കും മകനും നിക്ഷേപമുണ്ട്. അത് ആരോപണമല്ല, വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭാര്യ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് കമ്പനിക്ക് നൽകിയത്. മകൻ അവന്റെ വരുമാനത്തിൽനിന്ന്‌ നൽകി. ഇതിൽ എവിടെയാണ് തന്റെ അനധികൃതസമ്പാദ്യമായി പറയാനുള്ള വിഹിതമുള്ളത്. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനുപിന്നിൽ ആരാണെന്നാണ് പരിശോധിക്കേണ്ടത്. ഇതെല്ലാം പാർട്ടി പരിശോധിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. വിഷയത്തിൽ തുടർനടപടി സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നില്ല. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയോടുള്ള ചോദ്യത്തിന് മറുപടിയായാണ് ഇ.പിയ്ക്കെതിരേ അന്വേഷണമില്ലെന്ന് വ്യക്തമാക്കിയത്.

 

 

You might also like

-