സിഎംആര്‍എല്‍ – എക്‌സാലോജിക് എസ്എഫ്‌ഐഒ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍.
സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്
സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് ആവശ്യം. അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടന്‍ വാദം കേള്‍ക്കും.
സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, എക്‌സാലോജിക്കിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവയുള്‍പ്പടെയാണ് ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതിയില്‍ സ്‌റ്റേ ചെയ്യപ്പെട്ട സാഹചര്യത്തില്‍ രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് വാദം. മറുപടി ഫയല്‍ ചെയ്യാന്‍ സാഹവകാശം വേണം എന്നുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാവകാശം നല്‍കാനാവില്ല, എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഇന്ന് തന്നെ അറിയിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. അതുപ്രകാരം സിഎംആര്‍എല്ലിന്റെ ഡല്‍ഹിയിലുള്ള അഭിഭാഷകന്‍ ഉച്ചയ്ക്ക് ഓണ്‍ലൈനായി ഹാജരാകും.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.