വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാനത്തിന്റെ താത്പര്യം: മുഖ്യമന്ത്രി

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന് നഷ്ടമാകുന്ന ഭക്ഷ്യവിഹിതം പുനസ്ഥാപിക്കക്കുന്നതുമായി ബന്ധപ്പെട്ട്് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിനെതിരെയും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ റെയില്‍വേയും കേന്ദ്രസര്‍ക്കാരും കാട്ടുന്ന നിസഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യോഗം പ്രമേയം പാസാക്കി.

0

കേരളത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എം. പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വികസനത്തിന് തടസമായ സമീപനങ്ങള്‍ എം. പിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന് നഷ്ടമാകുന്ന ഭക്ഷ്യവിഹിതം പുനസ്ഥാപിക്കക്കുന്നതുമായി ബന്ധപ്പെട്ട്് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിനെതിരെയും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ റെയില്‍വേയും കേന്ദ്രസര്‍ക്കാരും കാട്ടുന്ന നിസഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യോഗം പ്രമേയം പാസാക്കി.

കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗ് ആസൂത്രണ കമ്മീഷന് പകരമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു. ജി. സി വേണ്ടെന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഇത് വലിയ ആശങ്ക ഉളവാക്കുന്നു. ഈ രംഗത്ത് ലഭിച്ചുകൊണ്ടിരുന്ന ഗ്രാന്റ് ഇല്ലാതാകുന്ന സ്ഥിതി വരും. അങ്ങനെയായാല്‍ കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാവും.

ദേശീയ ജലപാത നടപ്പാക്കുന്നതില്‍ കേന്ദ്രസഹായം ആവശ്യമാണ്. കുടുംബ കോടതികള്‍ മറ്റു കോടതികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിയമത്തിനെതിരായതിനാല്‍ ഇവയെ പ്രത്യേകം വളപ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

നിപ്പാ വൈറസ് ബാധ ഉണ്ടായ സാഹചര്യം പരിഗണിച്ച് ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്ററിന്റെ വികസനത്തിന് കേന്ദ്രസഹായം ആവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ബയോസേഫ്റ്റി ലാബ് സ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉണ്ടാവണം. ഓഖി പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുകൂല നില കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഹില്‍ ഹൈവേ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് ജില്ലകളിലായി 66.20 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. ഇതില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വനഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ചില കാര്യങ്ങളില്‍ സംസ്ഥാനത്തെ മറികടന്ന് കേന്ദ്രം നേരിട്ടുള്ള ഇടപെടല്‍ നടത്തുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം നേരിട്ട് ബന്ധപ്പെടുന്ന നിലവരുന്നു. ഇത് ഫെഡറല്‍ തത്വത്തിന് നിരക്കാത്തതാണ്. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കാന്‍ എം. പിമാര്‍ ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിന് ആവശ്യമായ പരിഗണന ചില പദ്ധതികളില്‍ ലഭിക്കുന്നതിന് കേന്ദ്ര മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്. സംസ്ഥാനത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് എം.പിമാരുടെ ഇടപെടല്‍ ആവശ്യമാണ്. ഇത്തരം കരാറുകള്‍ ഒപ്പുവയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളുമായും പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യണം. ജി. എസ്. ടി നടപ്പായതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായി. സംസ്ഥാനങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതില്‍ സംഭവിക്കുന്നത്. സംസ്ഥാനങ്ങള്‍ സാമ്പത്തികാവശ്യങ്ങള്‍ക്ക് കേന്ദ്രത്തെ ആശ്രയിക്കേണ്ട നിലയാണ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് പോലെയുള്ള പരീക്ഷകളില്‍ മലയാള ഭാഷയെ അവഗണിക്കുന്ന സ്ഥിതിയുണ്ട്. അന്താരാഷ്ട്ര കാര്‍ഷിക കരാറുകള്‍ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണം. സംസ്ഥാനവുമായി ആലോചിക്കാതെ കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് 483 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കത്തു നല്‍കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ. ടി. ജലീല്‍, എ. കെ. ബാലന്‍, എ. കെ. ശശീന്ദ്രന്‍, പി. തിലോത്തമന്‍, ടി. പി. രാമകൃഷ്ണന്‍, ജെ. മേഴ്‌സിക്കുട്ടിഅമ്മ, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. കെ. രാമചന്ദ്രന്‍, എം. പിമാരായ കെ. സോമപ്രസാദ്, എളമരം കരീം, പി. കെ. ബിജു, പി. കെ. ശ്രീമതി, ബിനോയ് വിശ്വം, കെ. കെ. രാഗേഷ്, എം. ബി. രാജേഷ്, എന്‍. കെ. പ്രേമചന്ദ്രന്‍, ജോയ്‌സ് ജോര്‍ജ്, എ. സമ്പത്ത്, വി. മുരളീധരന്‍, കെ. സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ. ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, സി. എന്‍. ജയദേവന്‍, പി. കരുണാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You might also like

-