കൊടകര കള്ളപ്പണ കേസില്‍ ബിജെപിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി

കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണെന്നും ധര്‍മരാജന്‍ ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു

0

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കെതിരെ മുഖ്യമന്ത്രി. കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണെന്നും ധര്‍മരാജന്‍ ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാട് അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്. തെളിവുകളുടെ ഭാഗമായി ഇവര്‍ പിന്നീട് പ്രതികളായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപിക്ക് സിപിഐഎമ്മുമായി അന്തര്‍ധാരയുണ്ടെന്ന് റോജി എം ജോണ്‍ എംഎല്‍എ ആരോപിച്ചു. ചോദ്യം ചെയ്യാന്‍ വൈകിപ്പിച്ചതിലൂടെ കെ സുരേന്ദ്രന് രക്ഷപെടാന്‍ വഴിയൊരുക്കി നല്‍കിയെന്നും കൊടകര കേസില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും സഭയില്‍ ആക്ഷേപമുന്നയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് നേരെയുള്ള കടന്നാക്രമണം മുഖ്യമന്ത്രി നടത്തിയത്. ബിജെപിയെ അത്ര വിശ്വാസമാണ് പ്രതിപക്ഷത്തിന്. പ്രാതിനിധ്യമില്ലാത്ത ബിജെപിക്ക് വേണ്ടി നിയമസഭയില്‍ പ്രതിപക്ഷം സംസാരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് അന്വേഷണം എങ്ങനെ നടക്കരുതെന്ന് കേന്ദ്ര ഏജന്‍സികള്‍ കാണിച്ചുതന്നെന്നും യുഡിഎഫിന് ബിജെപി വിധേയത്വമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

You might also like

-