“ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി”വിവാദ പരാമർശം കെ സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന്റെ പ്രസ്താവന

0

കൊച്ചി | മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ് . പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന്റെ പ്രസ്താവന . മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു.

അതേസമയം പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയിട്ടില്ല. താൻ പറഞ്ഞത് മോശം പരാമർശമായിട്ട് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരൻ പറഞ്ഞു.താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു. ഞാൻ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമർശം നടത്താറുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

You might also like

-