കേരള കോൺഗ്രസുമായി ചേർന്ന് സിപിഐയെ ഒതുക്കാൻ സിപിഎം ശ്രമിച്ചു സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

മന്ത്രിക്ക് ഫോൺ അലർജി, ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ ഉയ‍ര്‍ത്തുന്ന വിമര്‍ശനം. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം.

0

ഏറ്റുമാനൂർ | സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സി പി ഐ എം നെതീരെ രൂക്ഷ വിമർശനം .കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം കേരള കോൺഗ്രസുമായി ചേർന്ന് സിപിഐയെ ഒതുക്കാൻ സിപിഎം ശ്രമിച്ചെന്ന് സിപിഐ കോട്ടയം ജില്ല സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോൾ പലയിടത്തും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കണ്ടത് എന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെ സിപിഐ റിപ്പോർട്ടിൽ വിമർശനം ഉണ്ട്.കഴിഞ്ഞ ഇടത് സർക്കാരിന്റെ ഭരണ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സർക്കാരിന് വിമർശനം. മുന്നണിയുടെ പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് തുടർഭരണം ലഭിച്ചത് എന്ന് സിപിഐ കോട്ടയം ജില്ലാ ഘടകം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ വസ്തുത അവഗണിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഇതാണ് ഭരണത്തുടർച്ചയിൽ ആകമാനം കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചില വ്യക്തികളുടെ കഴിവുകൊണ്ടാണ് തുടർഭരണം എന്ന ധാരണ ആണ് ഉണ്ടാക്കുന്നത്. ഒന്നാം വാർഷിക പരസ്യത്തിൽ ഇടത് സർക്കാർ എന്ന പരാമർശം ഒരിടത്തും ഉണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് സിപിഎമ്മിനെതിരെ സിപിഐ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. സിപിഐ അംഗങ്ങൾക്കിടയിൽ ഇത് കടുത്ത വിമർശനത്തിന് കാരണമായി എന്നും റിപ്പോർട്ടിൽ പറയുന്നു.സിൽവർ ലൈൻ പദ്ധതി അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് നടപ്പിലാക്കാൻ ശ്രമിച്ചത് തിരിച്ചടിയായി എന്നും സിപിഐ വിമർശിക്കുന്നു. സിപിഎം മന്ത്രിമാരിൽ ചിലർ ബൂർഷാ പാർട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു എന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. എൽഡിഎഫിന്റെ മാതൃക പദ്ധതി ആണ് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനം ഏറ്റെടുത്ത എച്ച്എൻഎൽ. എന്നാൽ ഇതിന്റെ തുടർ വികസന കാര്യങ്ങൾ വ്യവസായ മന്ത്രി ഏകപക്ഷ്യമായി കൈകാര്യം ചെയ്യുന്നു എന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സിപിഐ എംഎൽഎ ഉള്ള വൈക്കം നിയോജക മണ്ഡലത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

അതേസമയം സിപിഐ സമ്മേളനങ്ങളിൽ ഉയരുന്ന വിമർശനങ്ങളെ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ന്യായീകരിച്ചു.പാർട്ടിയിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാവും. മുന്നണിയുടെ കേട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. സി.പി.ഐ. എതെങ്കിലും പാർട്ടിയിൽ കൊണ്ടുപോയി സറണ്ടർ ചെയ്തെന്ന് പറയുന്നവരോട് സഹതാപം മാത്രം ആണ് ഉള്ളത്.പറയേണ്ട കാര്യങ്ങൾ പറയേണ്ട വേദിയിൽ കൃത്യമായി പറയുന്നുണ്ട്. ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നതാണ് സിപിഐയുടെ കടമ എന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ . മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല.കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. വീണാ ജോർജ്- ചിറ്റയം ഗോപകുമാർ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഐ അറിയിച്ചു.മന്ത്രിക്ക് ഫോൺ അലർജി, ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ ഉയ‍ര്‍ത്തുന്ന വിമര്‍ശനം. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം.

You might also like

-