മുല്ലപ്പെരിയാര്‍ വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി,

നവംബര്‍ 22-വരെ ഇടക്കാല സംവിധാനം തുടരുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്.

0

ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി. ഇത് ഒരു തുടര്‍ച്ചയുള്ള വിഷയമാണ്. വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി കേസ് മാറ്റി. ഇന്നലെ രാത്രി മാത്രമാണ് തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിന് മറുപടി നല്‍കുന്നതിന് കുറച്ച് കൂടി സമയം വേണം എന്നും കേരളം കോടതിയെ അറിയിച്ചു . 24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനെ തമിഴ്‌നാട് എതിര്‍ത്തതുമില്ല. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എം കാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ രാത്രി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

നവംബര്‍ 22-വരെ ഇടക്കാല സംവിധാനം തുടരുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ്വ് പ്രകാരം നവംബര്‍ 20-ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തമിഴ്‌നാട് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്‌നാടിന്റെ മറുപടിയിലുള്ളത്. മരംമുറിക്കുന്നതും റോഡ് നന്നാക്കുന്നതുമുള്‍പ്പെടെയുള്ള സുപ്രധാനമായ കാര്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഈ വിഷയത്തില്‍ ഇപ്പോള്‍ നല്‍കുന്ന മറുപടി ഭാവിയിലും നിര്‍ണായകമാണ്.

വിദഗ്ധ സമിതി പരിഗണിച്ച വിഷയങ്ങള്‍ വീണ്ടും ഹര്‍ജികളുടെ രൂപത്തില്‍ കോടതിയില്‍ എത്തിച്ച് തങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി. കെ. ബിജു ആശങ്ക ഉന്നയിച്ചപ്പോഴാണ് തമിഴ് നാടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫെഡെ ആരോപണം ഉന്നയിച്ചത്.

You might also like

-