ശബരിമല യുവതി പ്രവേശനം: ഹരജികളില്‍ വാദം പൂര്‍ത്തിയായി; വിധി പിന്നീട്

ആചാര പ്രത്യേകത പരിഗണിച്ചാല്‍ എല്ലാ ക്ഷേത്രങ്ങളും പ്രത്യേക വിശ്വാസ ഗണത്തില്‍ പെടുന്നതായി കണക്കാക്കേണ്ടി വരും

0

ഡൽഹി : രാജ്യം ആകാംഷയോടെ കാത്തിരുന്ന ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹരജികളില്‍ വിധി പറയാന്‍ മാറ്റി. ബാക്കിയുള്ള ഹരജിക്കാരോട് വാദം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ 10.30ഓടെയാണ് വാദം ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ ശേഷം വാദം വീണ്ടും തുടര്‍ന്നു. മൂന്നുമണിയോടെ വാദം പൂര്‍ത്തിയായി.

പുനപരിശോധന ഹരജികളില്‍ വാദം കേള്‍ക്കവെ ഇന്ന് സുപ്രീംകോടതിയില്‍ നടന്ന പ്രധാന വാദപ്രതിവാദങ്ങള്‍പുനപരിശോധന ഹരജികളില്‍ വാദം കേട്ടുതുടങ്ങിയപ്പോള്‍ തന്നെ, ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരോട് ആരാഞ്ഞു. എന്തുകൊണ്ട് വിധി പുനപരിശോധിക്കണം എന്നതിലേക്ക് വാദം ഒതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.എന്‍.എസ്‌‍.എസിന്റെ വാദമാണ് ആദ്യം കേട്ടത്. എന്‍.എസ്.എസിനു വേണ്ടി അഡ്വ. കെ പരാശരന്‍ ഹാജരായി.

വിധി മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നായിരുന്നു എന്‍.എസ്.എസ് വാദം. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്‍.എസ്. ഭരണഘടന ആമുഖം വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍.എസ്.എസ് ഇക്കാര്യം വിശദീകരിച്ചത്.
ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പുള്ള വിധിയില്‍ പറഞ്ഞിട്ടുണ്ട്. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം. തൊട്ടുകൂടായ്മ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. തൊട്ടുകൂടായ്മക്ക് യുവതീപ്രവേശനവുമായി ബന്ധമില്ല. മനുഷ്യത്വമില്ലാത്ത അനുഭവത്തെയാണ് അയിത്തമായി കാണേണ്ടതെന്നും എന്‍.എസ്.എസ് വാദം.
അതേസമയം തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല കോടതി വിധിയെന്ന് അഡ്വ. നരിമാന്‍ ചൂണ്ടിക്കാട്ടി. 1955ലെ പൌരാവകാശ നിയമം മൂന്നാം വകുപ്പ് കൂടി വിധിക്ക് ആധാരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് തന്ത്രിക്കായി അഡ്വ. വി ഗിരി വാദിച്ചു.

അയ്യപ്പന്‍ നൈഷ്‍ഠിക ബ്രഹ്മചാരിയാണ്. അയ്യപ്പന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്. അതാത് ക്ഷേത്രങ്ങളില്‍ തന്ത്രിക്ക് അവരുടേതായ അവകാശങ്ങളുണ്ട്. അതുകൊണ്ടു തന്നെ തന്ത്രിയാണ് പ്രതിഷ്ഠകളുടെ അധികാരിയെന്നും വി ഗിരി.
ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി വാദം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടിയല്ലെന്നും സിങ്‌വി വ്യക്തമാക്കി. തന്ത്രിക്ക് വേണ്ടി വി ഗിരി നടത്തിയ വാദങ്ങളുടെ തുടര്‍ച്ചയെന്നോണമായിരുന്നു സിംങ്‍വിയുടെയും വാദം.

അയ്യപ്പന്‍ നൈഷ്‍ഠിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളതെന്നും സിങ്‍വി പറഞ്ഞു. പ്രതിഷ്ഠയുടെ സ്വഭാവമാണ് ആചാരത്തിന്റെ അനുഷ്ഠാനത്തിന് ആധാരമെന്നും സിങ്‍വി വ്യക്തമാക്കി.
ഹിന്ദു മതത്തില്‍ ദൈവമെന്നത് വ്യത്യസ്ത രൂപത്തിലും സങ്കല്‍പത്തിലുമാണ്. ആരാധനയും വ്യത്യസ്തമാണ്. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കോടതി അത് പരിഗണിച്ചില്ലെന്നും സിങ്‍വി പറഞ്ഞു.
യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല. ശബരിമല ക്ഷേത്രമാണ്. ഭരണഘടനയുടെ ധാര്‍മികതയെക്കുറിച്ച് സമീപകാല വിധികളുണ്ട്. ഭരണഘടനയുടെ 17ാം അനുച്ഛേദം ജാതിമത വിവേചനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആണിനും പെണ്ണിനും അത്തരമൊരു വിവേചനമില്ല.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേക പ്രായക്കാര്‍ക്ക് മാത്രമാണ് വിലക്ക്. അത് പ്രതിഷ്ഠയുടെ സ്വഭാവം കാരണമാണെന്നും സിങ്‌വി വ്യക്തമാക്കി.
ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി ശേഖര്‍ നഫാഡെ ഹാജരായി.

വിശ്വാസികള്‍ കോടതി വിധിയില്‍ അസ്വസ്ഥരാണെന്ന് നഫാഡെ പറഞ്ഞു. ആചാരം അനാവശ്യമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതാത് സമുദായങ്ങളാണ്. വിശ്വാസം ആചരിക്കേണ്ടെന്ന് പറയാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും അഡ്വ. നഫാഡെ ചോദിച്ചു.
ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ വെങ്കട് രമണി ഹാജരായി. ആചാരം എന്താണെന്ന് കോടതി തീരുമാനിക്കരുതെന്ന് അഡ്വ. വെങ്കട് രമണി പറഞ്ഞു.

ഹര്‍ജി ഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ വി. രാമന്‍ വാദിച്ചു. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമാണ്. ആചാരങ്ങളി‍ല്‍ ദേവപ്രശ്നം പ്രധാനമാണെന്നും കേരള ഹൈക്കോടതി ഇത് മുഖവിലക്കെടുക്കാറുണ്ടെന്നും അഡ്വ. വി. രാമന്‍ വാദിച്ചു.

വാദിക്കാൻ അവസരം തേടി അഭിഭാഷകര്‍ തമ്മിൽ തര്‍ക്കം സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വാദിക്കാനായി ബഹളം വെച്ച അഭിഭാഷകർക്ക് ഒടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി താക്കീത് നൽകി. കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കാനായി ബഹളം വച്ചത്.

കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് വാദങ്ങൾ എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എതിർ വാദത്തിനായി അരമണിക്കൂർ സമയം മാത്രമെ നൽകൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കോടതി പറഞ്ഞു .

ബി.ജെ.പി നേതാവ് രാധാകൃഷ്ണനു വേണ്ടി അഡ്വ. മോഹന്‍ പരാശരനും ഉഷ നന്ദിനിക്കു വേണ്ടി ഗോപാല്‍ ശങ്കര നാരായണനും വാദം പൂര്‍ത്തിയാക്കി.വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇത്തരത്തില്‍ തര്‍ക്കം നടന്നാല്‍ വാദം നിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

പന്തളം കൊട്ടാരത്തിന് വേണ്ടി അഡ്വ. സായി ദീപക്, അയ്യപ്പസേവാ സമാജത്തിനു വേണ്ടി കൈലാസ് നാഥ് പിള്ള എന്നിവര്‍ വാദിച്ചു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. മാത്യൂസ് നേടുമ്പാറ ഹാജരായി.അടുത്ത ഒന്നര മണിക്കൂര്‍ എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കുമെന്ന് അറിയിച്ച കോടതി, ബാക്കിയുള്ള ഹര്‍ജിക്കാരോട് വാദം എഴുതിത്തരാനും കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് സര്‍ക്കാര്‍ വാദം ആരംഭിച്ചു. ശബരിമല വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അര്‍ഹമായ ഒരു കാര്യവും എതിര്‍ കക്ഷികള്‍ ഉന്നയിച്ചിട്ടില്ല. തുല്യതയാണ് ഈ വിധിയുടെ ആധാരം, മറിച്ച് തൊട്ടുകൂടായ്മയല്ല. തന്ത്രിയുടെ വാദങ്ങളിലുള്ളത് വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അനിവാര്യമായതും അല്ലാത്തതും ആയ ആചാരങ്ങള്‍ ഏതെല്ലാമാണ് എന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.
ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവമുണ്ട്. അവയെ പ്രത്യേക വിഭാഗമായി കാണേണ്ടതില്ല. ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാം. ആചാരം മൌലികാവകാശങ്ങള്‍ക്ക് വിധേയമാണ്. സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ വാദം പൂര്‍ത്തിയായതോടെ കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.

രണ്ട് മണിക്ക് വാദം വീണ്ടും പുനഃരാരംഭിച്ചു.ദേവസ്വം ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഹാജരായി.‌ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന് രാകേഷ് ദ്വിവേദി പറഞ്ഞു. സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധി സുപ്രധാനമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. യുവതി പ്രവേശനത്തെ അനുകൂലിച്ചായിരുന്നു ദേവസ്വം ബോര്‍ഡ് വാദങ്ങള്‍.യുവതി പ്രവേശനത്തെ ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയായിരുന്നു ചോദ്യം ഉന്നയിച്ചത്. നേരത്തെ യുവതി പ്രവേശനം എതിര്‍ത്തിരുന്നെന്നും, എന്നാല്‍ വിധി വന്നതോടെ നിലപാട് മാറ്റിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ജൈവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്താനാവില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും ഇത് പാടില്ല. തുല്യത ഉറപ്പാക്കലാണ് ഭരണകൂടത്തിന്റെ ബാധ്യത. ക്ഷേത്ര ആചാരങ്ങള്‍ ഈ ഭരണഘടനാ ധാര്‍മ്മികതക്ക് വിധേയമാക്കണം. ആളുകളെ ഉള്‍ക്കൊള്ളേണ്ട സമയമാണ്. സമൂഹം മുന്നോട്ടാണ് പോകേണ്ടതെന്നും ദ്വിവേദി വ്യക്തമാക്കി.
കനക ദുര്‍ഗക്കും ബിന്ദുവിനും വേണ്ടി ഇന്ദിരാ ജെയ്സിങ് ഹാജരായി.

സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള ശ്രമം ഇപ്പോഴും തുടരുന്നതായി ഇന്ദിരാ ജെയ്സിങ് കുറ്റപ്പെടുത്തി. കനക ദുര്‍ഗക്കും ബിന്ദുവിനും നേരെ വധഭീഷണി വരെയുണ്ടായി, തൊട്ടുകൂടായ്മക്കും അവര്‍ വിധേയരായി. അതിനുള്ള തെളിവാണ് ശബരിമലയിലെ ശുദ്ധിക്രിയ. ഭരണഘടനയുടെ അനുച്ഛേദം 17 ഈ കേസില്‍ ബാധകമാണെന്നും ഇന്ദിരാ ജെയ്സിംങ് കൂട്ടിച്ചേര്‍ത്തു. ബിന്ദു ദലിതയാണ്, ബിന്ദുവിന്റെ അമ്മക്ക് വധഭീഷണിയുണ്ടെന്നും ഇന്ദിര ജെയ്സിംങ് പറഞ്ഞു.
ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തിനേറ്റ മുറിവാണ്. ശബരിമല ആരുടെയും കുടുംബ സ്വത്തല്ല. ദൈവത്തിന് സ്ത്രീ- പുരുഷ വ്യത്യാസമില്ല. സ്ത്രീകളും വ്യക്തികളാണ്.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയെ മാനിക്കുന്നു. പക്ഷേ, ഭൂരിപക്ഷ വിധിയാണ് നിയമം. അതാണ് പാലിക്കപ്പെടേണ്ടത്.
സ്ത്രീകള്‍ യുദ്ധത്തിന് പോകില്ലേയെന്നും ഇന്ദിരാ ജെയ്സിംങിന്റെ ചോദ്യം. റസിയ സുല്‍ത്താന ഉള്‍പ്പെടെ ഒരുപാട് പേരുണ്ടെന്ന് അഡ്വ. നരിമാന്‍ അതിന് മറുപടിയും നല്‍കി.
ഇതോടെ, ശബരിമല യുവതി പ്രവേശന പുന പരിശോധനാ, റിട്ട് ഹരജികളില്‍ വാദം പൂര്‍ത്തിയായി. പുനപരിശോധനാ ഹരജികളില്‍ വിധി പറയാന്‍ മാറ്റി. യുവതി പ്രവേശന വിധിയുടെ ഭാവി അറിയാന്‍ ഇനി കാത്തിരിക്കണം.

സർക്കാർ വാദങ്ങൾ

1.വിധിയില്‍ പുനപരിശോധന ആവശ്യമില്ല

2.പുതിയ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാർക്ക് കഴിഞ്ഞിട്ടില്ല.
3.വിധിക്ക് ആധാരം തുല്യത

4. പുനപരിശോധനയ്‌ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല.

5. തുല്യതയാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്‌മ അല്ല

6.ആചാര പ്രത്യേകത പരിഗണിച്ചാല്‍ എല്ലാ ക്ഷേത്രങ്ങളും പ്രത്യേക വിശ്വാസ ഗണത്തില്‍ പെടുന്നതായി കണക്കാക്കേണ്ടി വരും.

7.തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങള്‍ പോലും പ്രത്യേക വിഭാഗമല്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്.

8.പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്‌ക്ക് ഇണങ്ങാത്ത ആചാരം നിലനില്‍ക്കരുത്.

9.ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയമാണ്. ആരെയും ഒഴിവാക്കാന്‍ ആകില്ല

10.വിവേചനം പാടില്ല, ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം.

You might also like

-