പാലാരിവട്ടം പാലം അഴിമതി മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മുവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും

ടിഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്.

0

കൊച്ചി :പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാന്‍ഡിലായ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസ് നൽകിയ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷകൾ പരിഗണിക്കുന്നത്. റിമാന്റിലായ ഇബ്രാഹീംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.പാലാരിവട്ടംപാലം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ ഇന്നലെ വിജിലൻസ് കോടതി റിമാന്റ് ചെയ്തതിന് പിന്നാലെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി നടപടികൾ വൈകിയതിനാൽ ജാമ്യാപേക്ഷയിലെ തുടർ നടപടികളുണ്ടായില്ല. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടികാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. ആരോഗ്യസ്ഥിതിയും ഹരജിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യപേക്ഷ പരിഗണിക്കും.

ഇതോടൊപ്പം നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്കെത്തും. ചികിത്സയിലായതിനാൽ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കൂടി അടിസ്ഥാനത്തിലായിരിക്കും കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അനധികൃത സ്വത്ത് സമ്പാദനം നടത്തി, തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെയുളളത്.ടിഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹര്‍ജിയില്‍ ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് കൂട്ടിച്ചേര്‍ത്തിരുന്നു.

You might also like

-