കേന്ദ്രബജറ്റ് 2022; പ്രഖ്യാപനങ്ങള്‍

എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. തന്റെ നാലാം ഊഴത്തില്‍ 11 മണിക്ക് അവതരിപ്പിച്ച് തുടങ്ങിയ ബജറ്റ് 12.35ന് ധനമന്ത്രി അവസാനിപ്പിച്ചു.

0

പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. തന്റെ നാലാം ഊഴത്തില്‍ 11 മണിക്ക് അവതരിപ്പിച്ച് തുടങ്ങിയ ബജറ്റ് 12.35ന് ധനമന്ത്രി അവസാനിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് തുടങ്ങിയ ബജറ്റ് പ്രസംഗം ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ഡിജിറ്റല്‍ കറന്‍സി, എല്‍ഐസിയുടെ സ്വകാര്യവത്ക്കരണം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയവയിലൂടെ കടന്നുപോയി. ആവാസ് യോജനയക്ക് കീഴില്‍ പുതിയ ഭവന പദ്ധതികള്‍ക്കായി 48000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി ഉടനേ പ്രാബല്യത്തില്‍ വരും. ഇതിലൂടെ കറന്‍സി മാനേജ്‌മെന്റ് കൂടുതല്‍ സുഗമമാക്കാമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.

 

രാജ്യാന്തര യാത്രകള്‍ സുഗമമാക്കാനായി ഇ പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യാപനമായിരുന്നു എല്‍ഐസി സ്വകാര്യവത്കരണ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നടത്തിയത്.

 

വനിതകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതികളും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായി. മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷം അംഗന്‍വാടി, പോഷന്‍ 2.0 എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ നവീകരിക്കും.
പ്രതിരോധ-ശാസ്ത്രസാങ്കേതിക-ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെ മുന്നേറ്റം ലോകോത്തരമായിരിക്കും. ഇതിനായി ഗവേഷണത്തിനും വികസനത്തിനുമായി വിഹിതം നീക്കിയിട്ടുണ്ട്.

 

പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിച്ചും മിനിമം താങ്ങുവില ഉറപ്പാക്കിയുമാണ് കാര്‍ഷിക മേഖലയിലെ ബജറ്റ് സ്വാധീനം. നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കും.ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ പി എസിനായുള്ള നികുതി ഇളവിന്റെ പരിധി 14 ശതമാനം വരെയായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

 

ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുമെന്ന സുപ്രധാന തീരുമാനവും ബജറ്റിലുണ്ടായി. പിഴവുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയിലൂടെ ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കും. ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. 5ജി സ്‌പെക്ട്രം ലേലവും ഈ വര്‍ഷം തന്നെയുണ്ടാകും. അഞ്ച് നദീ സംയോജന പദ്ധതിക്കായി 46,605 കോടി വകയിരുത്തി.

 

യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്. വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

You might also like

-