കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ, ഭർതൃമാതാവ് ആത്മഹത്യ ചെയ്ത നിലയിൽ

വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.വര്‍ക്കല മുത്താന സ്വദേശി ശരത്തിന്റെ ഭാര്യ ആതിരയെ കഴുത്തും കൈഞരമ്പും മുറിച്ച നിലയില്‍ വീട്ടിൽ കണ്ടെത്തിയത് ജനുവരി 15നാണ്

0

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ ഭർതൃമാതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.വര്‍ക്കല മുത്താന സ്വദേശി ശരത്തിന്റെ ഭാര്യ ആതിരയെ കഴുത്തും കൈഞരമ്പും മുറിച്ച നിലയില്‍ വീട്ടിൽ കണ്ടെത്തിയത് ജനുവരി 15നാണ്. ഇതിൽ ദുരൂഹത ആരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശ്യാമളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന്റെ സമീപമുള്ള കുടുംബ വീട്ടിലാണ് ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി- ശ്രീന ദമ്പതികളുടെ മകളായ ആതിരയും ശരത്തുമായുള്ള വിവാഹം നവംബര്‍ 30നായിരുന്നു. രണ്ട് മാസം പോലും തികയും മുന്‍പാണ് ആതിരയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുന്നത്. ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആതിരയുടെ മൃതദേഹം കണ്ടത്. കഴുത്തും കൈഞരമ്പും മുറിച്ചിട്ടുണ്ടായിരുന്നു.കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. പ്രാഥമികമായി മനസിലാക്കിയ സാഹചര്യങ്ങള്‍ പ്രകാരം ആത്മഹത്യയെന്നാണ് പൊലീസും സംശയിക്കുന്നത്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. മരണം നടന്നതായി കരുതുന്ന സമയത്ത് വീട്ടിലില്ലായിരുന്നെന്നും അച്ഛനുമായി ആശുപത്രിയില്‍ പോയതായിരുന്നെന്നും ശരത് പൊലീസിനോട് പറഞ്ഞു. രാവിലെ ആതിരയെ ഫോണില്‍ വിളിച്ചപ്പോള്‍ ശരത്തും അച്ഛനും പുറത്ത് പോയതായി പറഞ്ഞിരുന്നതായി ആതിരയുടെ അമ്മയും പറഞ്ഞു

ആതിരയെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല. കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയില്‍നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായി

You might also like

-