വയനാട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്.മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിക്ഷേധവുമായി നാട്ടുകാർ
വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്
![The tiger that attacked and killed the youth was ordered to be drugged. Locals protested by not accepting the dead body.](https://indiavisionmedia.com/wp-content/uploads/2023/12/tiger-attack.gif)
കല്പറ്റ| വയനാട് വകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ് മയക്കുവെടി സംഘം. വെടിവെക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങക്കും പൂർണമെന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി, കൂട്ടിലടയ്ക്കുക എന്നതാണ് ഉത്തരവ്. ആദ്യ ഘട്ടത്തിൽ കൂട് വെച്ച് പിടികൂടാൻ ശ്രമിക്കുക, രണ്ടാം ഘട്ടത്തിൽ മയക്കുവെടി വെക്കുക എന്നതാണ് നിർദേശം. എന്നാൽ കടുവയെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായാണ് നാട്ടുകാരുടെ പ്രതിഷേധം.കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതിനിടെ, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിങ് വിദഗ്ധർ തെരച്ചിൽ തുടങ്ങി.
അതേസമയം വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെയാണ് പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് ലഭിച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നാണ് നാട്ടുകാരും കുടുംബവും പറയുന്നത്. ഡിഎഫ്ഒയെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. അച്ചടക്കത്തോടെ വേണം പ്രതിഷേധമെന്ന് എംഎൽഎ നിർദേശം നൽകി. മേഖലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. നരഭോജി കടുവയാണിതെന്നും ഇതിനെ പിടികൂടി കൊന്നില്ലെങ്കിലും വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.