വധശിക്ഷ നടപ്പാക്കാൻ തൂക്കിലേറ്റുന്നതിന് പകരം മറ്റ് മാർഗമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം.

തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും കോടതി നിർദ്ദേശിച്ചു. തൂങ്ങിമരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിച്ചാണ് കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.

0

ഡൽഹി | വധശിക്ഷ നടപ്പാക്കാൻ തൂക്കിലേറ്റുന്നതിന് പകരം മറ്റ് മാർഗമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും കോടതി നിർദ്ദേശിച്ചു. തൂങ്ങിമരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിച്ചാണ് കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.

തൂക്കിലേറ്റുമ്പോഴുണ്ടാകുന്ന ആഘാതവും വേദനയും സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനമോ വിവരശേഖരണമോ നടന്നിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഉണ്ടെങ്കിൽ വിശദാംശങ്ങൾ ഹാജരാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയ്ക്ക് കോടതി നിർദേശം നൽകി. ശാസ്ത്രത്തിന്റെ വളർച്ചയനുസരിച്ച് ഏറ്റവും മികച്ചതും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കൂടുതൽ അനുയോജ്യവുമായ രീതി ഇതു തന്നെയാണോ എന്ന് പരിശോധിക്കണം. അങ്ങനെയല്ലെങ്കിൽ മറ്റൊരു വഴി കണ്ടെത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

2017ലാണ് അഭിഭാഷകനായ ഋഷി മൽഹോത്ര വധശിക്ഷ നടപ്പാക്കാൻ കൂടുതൽ മാന്യമായ മാർഗം ആവശ്യപ്പെട്ട് പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്തത്. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി യായിരുന്നു ഹർജി. 1973ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 354(5) ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ ബദൽ ശിക്ഷാ മാർഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. വെടിവച്ചു കൊല്ലുക, ഇൻജക്ഷൻ നൽകിയുളള കൊല, ഇലക്ട്രിക് കസേര തുടങ്ങിയവയാണ് ഹർജിയിൽ നിർദ്ദേശിച്ചിട്ടുള്ള ബദൽ വധശിക്ഷാ മാർഗങ്ങൾ. ഇത് സംബന്ധിച്ച് പഠനം നടത്താൻ ഒരു സമിതിയെ കോടതി തന്നെ രൂപീകരിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഹർജി മെയ് രണ്ടിന് വീണ്ടും പരിഗണിക്കും. അന്ന് കേന്ദ്രസർക്കാർ വിഷയത്തിലെ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.

You might also like

-