പുത്തൻകുരിശ് പള്ളിയിൽ ഓർത്തഡോക് സ് വിഭാഗം ആരാധന തുടങ്ങി. പ്രതിഷേധവുമായെത്തിയ യാക്കോബായ വിഭാഗം താക്കോൽ നൽകി.
സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നു യാക്കോബായ വിഭാഗം. സഭാധ്യക്ഷന്റെ ഇടവക പള്ളിയുടെ താക്കോൽ ഓർത്തഡോസ് വിഭാഗത്തിന് കൈമാറി.
കൊച്ചി: പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പ്രാർത്ഥിച്ച് ഓർത്തഡോക്സ് വിഭാഗം നിർവൃതി നേടി. പള്ളിയുടെ താക്കോൽ കൈമാറാൻ യാക്കോബായ വിഭാഗം തയാറായതോടെയാണ് സംഘര്ഷമൊഴിവായി പ്രാർത്ഥന ഭക്തിപൂർവ്വമായത്.
രാവിലെ ഏഴു മണിയോടെയാണ് ഓർത്തഡോസ് വിഭാഗം പള്ളിയിൽ പ്രാർത്ഥനക്കായെത്തിയത്. വിവരമറിജേത്തിയ യാക്കോബായ വിഭാഗം ഓർത്തഡോസ് വിശ്വാസികളെയും വികാരിമാരെയും പള്ളിക്കു മുന്നിൽ തടഞ്ഞു. മുദ്രാവാക്യം വിളികളുമായി ഇവർ ഏറെ നേരം പ്രതിഷേധിച്ചതോടെ പോലീസെത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ പള്ളിയുടെ താക്കോൽ ഓർത്തഡോസ് വിഭാഗത്തിന് കൈമാറാൻ യാക്കോബായ വിഭാഗം തയ്യാറായി. യാക്കോബായ സഭാധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഇടവകപ്പള്ളിയാണ് പുത്തൻകുരിശ് പള്ളി. എങ്കിലും സുപ്രീം കോടതി വിധി മാനിച്ചു താക്കോൽ കൈമാറുകയാണെന്നു യാക്കോബായ വിഭാഗം പറഞ്ഞു.എട്ട് വർഷമായി യാക്കോബായ വിഭാഗത്തിന്‍റെ പൂർണ നിയന്ത്രണത്തിലിരുന്ന പള്ളിയാണ് ഒരു സുപ്രഭാതത്തിൽ മറുവിഭാഗം കൈയടക്കിയിരിക്കുന്നതു. ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഇടവകയിലെ വിശ്വാസികൾക്കുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നതിനാൽ മൃദു നിലപാടെടുക്കുകയാണെന്നു യാക്കോബായ പള്ളി വികാരി ഫാദർ ജോർജ് പറക്കാട്ടിൽ പറഞ്ഞു. താക്കോൽ കൈമാറി കിട്ടിയതിനെ തുടർന്ന് പള്ളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിഭാഗം ഫാദർ തോമസ് ചകിരിയലിന്‍റെ നേതൃത്വത്തിൽ കുർബാനയും നടത്തി.