2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനംവകുപ്പ്
ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ 2 സംഘങ്ങളായി തിരിഞ്ഞ് ശ്രമം നടത്തുന്നുണ്ട്. 25 പേർ അടങ്ങുന്ന 2 സംഘം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസമേഖലയിൽ റോന്തു ചുറ്റുകയാണ്.
![The forest department said that the wild buffalo that killed 2 people was shot by poachers in the forest](https://indiavisionmedia.com/wp-content/uploads/2023/05/Gaur-1.jpg)
എരുമേലി | എരുമേലി കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വച്ചു നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനംവകുപ്പിന്റെ കണ്ടെത്തൽ. വെടിയേറ്റതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നു കണമലയിലെ ജനവാസമേഖലയിലേക്ക് ഇറങ്ങി നാട്ടുകാരെ ആക്രമിച്ചതെന്നാണ് നിഗമനം. പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വനംവകുപ്പ് അധികൃതർ അറിയിച്ചു. നായാട്ടുകാര്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയേക്കും.
അതേസമയം, ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ 2 സംഘങ്ങളായി തിരിഞ്ഞ് ശ്രമം നടത്തുന്നുണ്ട്. 25 പേർ അടങ്ങുന്ന 2 സംഘം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസമേഖലയിൽ റോന്തു ചുറ്റുകയാണ്. കാട്ടുപോത്തിന്റെ ശല്യത്തിൽനിന്ന് ജനം സുരക്ഷിതരാകുന്നതുവരെ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ജേക്കബ് തോമസിന്റെ (ചാക്കോ–68) സംസ്കാരം ഇന്ന് രാവിലെ 9ന് കണമല സെന്റ് തോമസ് പള്ളിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെയാണ് അയൽവാസികളായ തോമസ് ആന്റണിയും ചാക്കോയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോമസ് ആന്റണിയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.അതേസമയം നായാട്ടുകാരുടെ വെടിയേറ്റതിനെത്തുടർന്നാണ് കാട്ടുപോത്ത് പ്രകോപനമുണ്ടാക്കിആളുകളെ കൊന്നതെന്ന വാദത്തെ സമര സമിതി തള്ളിക്കളഞ്ഞു . പോത്തിന് വെടിയേറ്റിരുന്നു വെങ്കിൽ പോത്ത് സഞ്ചരിച്ച വഴിയിൽ എവിടെയെങ്കിലും രക്ത കര ഉണ്ടാകുമായിരുന്നു . കേസിന്റെ ഗതിമാറ്റാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും സമരസമതി അറിയിച്ചു . കാട്ടു പോത്തിനെ വെടിവച്ചു കൊലപ്പെടുത്തുവരെ സമരം തുടരുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി പറഞ്ഞു