ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ നടപടി നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു
ഇയാളടക്കം ആകെ ഏഴ് പേരാണ് സസ്പെൻഷൻ നടപടി നേരിട്ടത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്
![Six forest department officials who faced the process of implicating a tribal youth in a false case have been reinstated](https://indiavisionmedia.com/wp-content/uploads/2023/05/New-Project-1.jpg)
തിരുവനന്തപുരം | ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്പെൻഷൻ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു. ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ആർ എസാണ് ഉത്തരവിറക്കിയത്. ഇതോടെ ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയിൽ നടപടി നേരിട്ട മുഴുവൻ ഉദ്യോഗസ്ഥരും സർവീസിൽ തിരികെ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തത്.
ഇതേ കേസിൽ സസ്പെൻഷൻ നേരിട്ട മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ നേരത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇയാളടക്കം ആകെ ഏഴ് പേരാണ് സസ്പെൻഷൻ നടപടി നേരിട്ടത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.
തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി എസ് സി എസ് ടി കമ്മിഷന് പരാതി നൽകിയതാണ് വഴിത്തിരിവായത്. കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകിയത്. പിന്നാലെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.